കിളിമാനൂരിൽ ഗൃഹനാഥൻ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന് ജീവനൊടുക്കി

തിരുവനന്തപുരം . കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന് ജീവനൊടുക്കി. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ (65), ഭാര്യ ശശികല (57) എന്നിവരാണ് മരിച്ചത്. ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. ശശികലയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഭ‌ർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നത് കേട്ടു.

സുഹൃത്ത് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ മരിച്ചനിലയിൽ ശശികലയെ കാണുകയായിരുന്നു. തുടർന്ന് വീടിന്റെ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെയും കണ്ടെത്തി.വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ.

കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയതാകാ മെന്നുമാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ കിളിമാനൂർ പൊലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇരട്ട മരണം നടന്നുവെന്ന വിവരം് അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്.