വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. 131 ഓളം വാക്സിനേന്‍ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പും പൂട്ടി. ഇതേ തുടര്‍ന്ന് കുത്തിവയ്പ് എടുക്കാന്‍ എത്തിയവര്‍ വാക്സിന്‍ സ്വീകരിക്കാതെ മടങ്ങി.

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാനായിരുന്നു തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുതും വലുതുമായ വാക്സിനേഷന്‍ ക്യാമ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വാക്സിന്‍ ക്ഷാമം വീണ്ടും രൂക്ഷമായത്. തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളില്‍മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങി.

അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്സിന്‍ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വാക്സിന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.