ചെറുവാഞ്ചേരി: രണ്ടുവയസ്സുകാരി വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു. വീടിനോട് ചേര്‍ന്ന് താത്കാലികമായി നിര്‍മിച്ച ചെറിയ കുഴിയിലാണ് കുട്ടി വീണത്. വെള്ളം കെട്ടിനിന്ന കുഴിയിൽ കുഞ്ഞ് വീണത് വീട്ടുകാരും അറിഞ്ഞില്ല. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയില്‍ ഹൗസില്‍ മനോഹരന്റെയും സിന്ധുവിന്റെയും ഏകമകള്‍ അവനികയാണ് ദാരുണമായി മരിച്ചത്.
ഇവർ പുതുതായി പണിയുന്ന വീടിനോടുചേര്‍ന്ന് നിര്‍മാണപ്രവൃത്തികള്‍ക്കും കൃഷിയാവശ്യത്തിനുമുള്ള വെള്ളം ശേഖരിക്കാനായി എടുത്തതായിരുന്നു കുഴി. കഴിഞ്ഞ ദിവസം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മരിക്കുന്ന ഇത്തരം അപകടങ്ങൾ തുടർക്കഥയാകുകയാണ്. വീടിന് സമീപം വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ കുഴിയെടുത്താൽ അവ മൂടിയിടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ ഇത് തീർച്ചയായും ചെയ്തിരിക്കേണ്ടതാണ്. ഇത്തരം അപകടങ്ങൾ ഇതിലൂടെ ഒഴിവാക്കാനാകും.