തിരുവനന്തപുരത്തെ ആക്രി കടയില്‍ നിന്ന് മുന്നൂറിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു

തിരുവനന്തപുരം കാട്ടാക്കടയില്‍ ആക്രി കടയില്‍ നിന്നും 300 ല്‍ കൂടുതല്‍ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. വില്പനക്കെത്തിച്ച 50 കിലോയോളം പേപ്പറുകള്‍ക്ക് ഇടയില്‍ നിന്ന് കവര്‍ പോലും പൊട്ടിക്കാത്ത നിലയിലാണ് ആധാര്‍ രേഖകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഇന്‍ഷുറന്‍സ് കമ്ബനി, ബാങ്ക്, രജിസ്റ്റര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അയച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനായ മധു എന്നയാള്‍ അതുവഴി പോയപ്പോഴാണ് ആധാര്‍ കാര്‍ഡുകള്‍ ഇവിടെ കിടക്കുന്നത് കണ്ടത്. ഈ സമയം ആക്രി കടയുടെ ഉടമസ്ഥന്‍ പേപ്പറുകള്‍ തരം തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസിന്റെ അന്വേഷണത്തില്‍ കരകുളം ഭാഗത്തേക്ക് വിതരണം ചെയ്യേണ്ട ആധാര്‍ കാര്‍ഡുകളാണ് ഇതില്‍ ഉള്ളതെന്ന് കണ്ടെത്തി. ഏകദേശം നാലുവര്‍ഷത്തോളമായി വിതരണം ചെയ്യേണ്ട പല രേഖകളും ഇതില്‍ ഉണ്ടായിരുന്നു. ഇതെങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.