രാത്രിയില്‍ കൂട്ട് കിടക്കാന്‍ വിളിച്ചു വരുത്തി 16കാരനെ ശാരീരികമായി ദുരുപയോഗം ചെയ്തു, പിടിയിലായത് 69കാരി

കൊല്ലം: 16 വയസുള്ള ആണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്ത് 69കാരി. സംഭവത്തില്‍ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. സ്ത്രീ ഒറ്റക്ക് ആണ് താമസിച്ചിരുന്നത്. അയല്‍ക്കാരനായ 16കാരനെ ഇവര്‍ കൂട്ടുകിടക്കാന്‍ വിളിക്കുകയായിരുന്നു. ഇതിനിടെയാണ് ആണ്‍കുട്ടിയോട് സ്ത്രീ ലൈംഗികാതിക്രമം കാട്ടിയതെന്ന് പോലീസ് പറയുന്നു.

സംഭവം ബാലന്‍ തുറന്ന് പറഞ്ഞതോടെയാണ് പുറംലോകം അറിയുന്നത്. ഇതോടെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തില്‍ സംഭവം സത്യമെന്ന് തെളിഞ്ഞതോടെ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യ പരിശോധന നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14ന് വിദ്യാര്‍ത്ഥിനികളുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചാറ്റ് നടത്തിയ അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ ശിശുക്ഷേമ സമിതിക്കും പോലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷന്‍ അധ്യാപികയ്ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു.

അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് എത്തിയിരുന്നത് നഗരത്തിലെ പ്രധാന സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ കൈവശപ്പെടുത്തി അവര്‍ അറിയാതെ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. ഈ അക്കൗണ്ടില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും അയച്ചു. ഇതിന് ശേഷം ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വിദ്യാര്‍ത്ഥിനികളെ കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തത്.

അശ്ലീല ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കാട്ടി ചില വിദ്യാര്‍ത്ഥികളില്‍ നിന്നും പണവും സ്വര്‍ണവും ഇവര്‍ ആവശ്യപ്പെടുകായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിച്ച് പോലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കി. ശിശുക്ഷേമ സമിതിയുടെ കൌണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാര്‍ഥിനികളില്‍ നിന്ന് മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്‌ക്കെരിതെ കേസെടുത്തത്.