കേരളത്തിന് 4122 കോടി, ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് 4122 കോടി രൂപ ലഭിക്കും.

നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ്‌ ജിഎസ്ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി 4500 കോടി രൂപ കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞു.

നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗണ്‍സലില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നിലനിര്‍ത്തണം. ചെറുകിടവ്യവസായികളെ വായ്പ തിരിച്ചടവിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് നിയമപരമായി നേരിടും. പരമ്പരാഗത

വ്യവസായങ്ങളില്‍ തൊഴില്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.