കാല്‍ വഴുതി ആറ്റില്‍ വീണു, ശക്തമായ ഒഴുക്കില്‍ രണ്ടര കിലോമീറ്റര്‍ ഒഴുകി, ഒടുവില്‍ വൃദ്ധയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

കോട്ടയം: നാഗമ്പടം കടവില്‍ മുഖം കഴുകാനായി ഇറങ്ങവെ കാല്‍ വഴുതി മീനച്ചിലാറ്റില്‍ കാല്‍ വഴുതി വീണ് ഒഴുകി പോയ വൃദ്ധയ്ക്ക് പുതുജന്മം. ആറിലൂടെ രണ്ടര കിലോമീറ്റാണ് വൃദ്ധ ഒഴുകിയത്. വൃദ്ധ പുഴയിലൂടെ ഒഴുകുന്നത് ചുങ്കത്ത് വെച്ച് നാട്ടുകാര്‍ കണ്ടതോടെയാണ് പുതു ജീവന്‍ ലഭിച്ചത്. കറുകച്ചാല്‍ സ്വദേശിയായ രാജമ്മ എന്ന 82കാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന മിമിക്രി കലാകാരന്‍ ഇടയയാഞ്ഞിലിമാലില്‍ ഷാന്‍ കോട്ടയം., അമ്മ ലാലി ഷാജി, സുഹൃത്തുക്കളായ മനോഹരന്‍, ബിബിന്‍, ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് രാജമ്മയെ രക്ഷിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു രാജമ്മ. നാഗമ്പടത്തെ കടവില്‍ മുഖം കഴുകാനായി ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി രാജമ്മ ആറ്റിലേക്ക് വീണു. ചുങ്കം പാലത്തിന് സമീപം നിന്ന സൗമ്യ ആറ്റിലെ ഒഴുക്കില്‍ ഒരു കൈ കണ്ട് വിവരം ഷാലിനെ അറിയിക്കുകയായിരുന്നു. ഷാലിയും അമ്മ ലാലിയും ഉടന്‍ തന്നെ ആറ്റിലേക്ക് ചാടി. ഇവര്‍ നീന്തി എത്തിയപ്പോഴേക്കും ബിബിനും ധനേഷും വള്ളവുമായി എത്തി. വള്ളം മറിയുമെന്ന് തോന്നിയതിനാല്‍ വള്ളത്തില്‍ പിടിപ്പിച്ച് രാജമ്മയെ പതിയെ കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് ആറ്റില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. 50 അടിയോളം ആഴമുള്ള പ്രദേശത്ത് കൂടിയാണ് രാജമ്മ ഒഴുകിയത്. ഇത്രയും ദൂരം ഒഴുകിയതിനാല്‍ രാജമ്മയ്ക്ക് സംസാരിക്കാനാവുന്ന അവസ്ഥ ആയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അതുവഴിയാണ് ഇവര്‍ കറുകച്ചാല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. രാജമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി.

ഇന്നലെ രാവിലെ പത്തോടെയാണ് രാജമ്മ വീട്ടില്‍ നിന്നു പോന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരെ കാണാഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. രാജമ്മ ഇപ്പോഴും സംസാരിക്കാവുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല. അതിനാല്‍ എന്താണു സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. രാജമ്മയുടെ പക്കലുണ്ടായിരുന്ന ബാഗും മറ്റും കണ്ടെത്തിയിട്ടുമില്ല.