
നാമക്കല്‍. ഷവർമ്മ കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനാലുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് നാമക്കലിൽ കലൈഅരസിയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്. ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു.
പനിയും തളര്‍ച്ചയും ഒഴിച്ചിലും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ടി കലൈഅരസി
പിന്നാലെ അതെ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച നാല്പത്തി മൂന്നുപേർ ചികിത്സയിലാണ്. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ഇവരെല്ലാം ഭക്ഷണം കഴിച്ചത്.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. ഷവര്‍മ്മ കഴിച്ച ആളുകൾ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണ ശാലയില്‍ നിന്ന് 200ഓളം പേരാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്. ഭക്ഷണശാലയിലെ പരിശോധനയില്‍ സാംപിളുകള്‍ ശേഖരിച്ച ശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളഞ്ഞതായി കളക്ടര്‍ വിശദമാക്കി. ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.