52 കാരനായ അധ്യാപകനോട് 20 -കാരി വിദ്യാർത്ഥിനിക്ക് മൂത്ത പ്രണയം, പിന്നെ വിവാഹം, ദമ്പതികൾ ഹാപ്പിയിലാണ്

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ചിലപ്പോഴൊക്കെ നിലം പതിക്കാറുണ്ട്. അധ്യാപകരുമായി പ്രണയത്തിലാവുന്ന വിദ്യാർത്ഥികളുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ കൗതുകമുള്ള വാർത്തയെ അല്ലാതായി. പാകിസ്ഥാനിൽ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് തന്റെ അധ്യാപകനോട് അ​ഗാധമായ പ്രണയം തോന്നി വിവാഹിതരായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. പലതവണ അദ്ധ്യാപകൻ നിരസിച്ചിട്ടും വിദ്യാർത്ഥിനി സമ്മതിക്കാതായതോടെ അധ്യാപകനും തിരികെ പ്രണയത്തിൽ വീഴുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

52 -കാരനായ അദ്ധ്യാപകൻ ബിരുദ വിദ്യാർത്ഥിനിയായ 20 -കാരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. സാജിദിന്റെ അധ്യാപനം സോയക്കിഷ്ടമായിരുന്നു. സോയയുടെ പാചകം സാജിദിനും. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിനു വഴങ്ങികൊടുത്ത് വിവാഹിതരാവാൻ തീരുമാനിച്ചു.

പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്‍ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വെച്ചിരിക്കുന്നത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അം​ഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞിരിക്കുന്നു.’നമുക്കിടയിൽ 32 വർഷത്തെ പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല’ എന്നാണ് സാജിദ് സോയയോട് ആദ്യം പറഞ്ഞത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നി തുടങ്ങി.

ഇരുവരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കും ആ ബന്ധം ആദ്യം അം​ഗീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇരുവരും പിന്തിരിഞ്ഞു നോക്കാൻ തയ്യാറായിരുന്നില്ല. വരുമാനത്തിന്റെ കാര്യം നോക്കിയാൽ സോയ ഇതിനോടകം തന്നെ 1.5 ലക്ഷം രൂപ പ്രതിമാസം സമ്പാദിക്കുന്നുണ്ട്. ആമസോൺ (FBA ഹോൾസെയിൽ) പ്രോ​ഗ്രാം പരിശീലിച്ച് സാജിദും സോയയും അതിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇരുവരും വരുമാനം നേടിത്തുടങ്ങി എന്നതാണ് ശ്രദ്ധേയം. വിവാഹശേഷം ആരുടേയും കളിയാക്കലുകൾ ലാവാ ലേശം പോലും വകവയ്ക്കാതെ ഹാപ്പിയായി വിവാഹ ജീവിതം മുന്നോട്ടു കൊണ്ട് പോവുകയാണ് സാജിദും സോയയും.