ഭുബനേശ്വര്‍: പാമ്പുകള്‍ക്കായി സ്വന്തം വീട് തന്നെ വിട്ടു നൽകി ഒരു കുടുംബം.സംഭവം അങ്ങ് ഒഡിഷയിലാണ്. പാമ്പുകള്‍ക്കായി സ്വന്തം വീട് തന്നെ നല്‍കിസംരംക്ഷിച്ചു വരികെയാണ് ഈ കുടുംബം. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ലക്ഷ്മി ഭുമിയുടെ കുടുംബമാണ് പാമ്പുകള്‍ക്കായി വീട്ടിലെ മുറികള്‍ തന്നെ വിട്ട് കൊടുത്തിരിക്കുന്നത്. ഒരിക്കല്‍ അവരുടെ വീട്ടിലെ ഒരു മുറിയില്‍ ചിതല്‍പുറ്റ് ഉണ്ടാക്കുന്ന രണ്ട് ഇണപാമ്പുകളെ കണ്ടെത്തിയിരുന്നു.
അന്ന് മുതല്‍ പാമ്പുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഇവര്‍ ആ മുറി ‘ഒഴിഞ്ഞുകൊടുക്കുകയായിരുന്നു’. എന്നിട്ട് പാമ്പുകളെ വീട്ടിലിരുത്തി പാല് കൊടുത്ത് പൂജിക്കുകയാണ് പതിവ്. ഉഗ്രവിഷമുള്ള പാമ്പുകള്‍ പെറ്റ് പെരുകിയതോടെ ഗ്രാമവാസികള്‍ പേടിയോടെയാണ് ലക്ഷ്മിയുടെ കുടുംബത്തെ കാണുന്നത്. പാമ്പുകളെ ഉപേക്ഷിക്കണം എന്ന് നിരവധി തവണ ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ കേട്ടഭാവമില്ല.
വര്‍ഷങ്ങളായി വീട്ടുകാര്‍ പാമ്പുകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇവർ പാമ്പുകളെ വളരെയധികം സ്നേഹിക്കുകയും അവയെ പ്രത്യേകം പരിപാലിക്കുകയും ചെയ്തു വരുന്നു. ലക്ഷ്മി വിവാഹിതയായി പോയെങ്കിലും മാതാപിതാക്കള്‍ പാമ്പുകളെ പരിപാലിക്കുന്നത് തുടര്‍ന്നു. പാമ്പുകളെ പാര്‍പ്പിക്കാന്‍ വീട്ടില്‍ ഒരു ചെറിയ ക്ഷേത്രം സൃഷ്ടിച്ചിരുന്നു. അവയെ പരിപാലിക്കുകയും എല്ലാ ദിവസവും പാല്‍ കൊടുക്കുകയും ചെയ്തിരുന്നു. ഒരിക്കലും അവരെ പുറത്തുള്ളവരായി കരുതിയിരുന്നില്ല, എന്നാണ് ലക്ഷ്മി പറയുന്നത്.
താന്‍ വീട്ടിലുള്ളപ്പോള്‍ ആഴ്ചയില്‍ നാല് ദിവസം പാമ്പുകളെ ആരാധിക്കാറുണ്ടായിരുന്നു.എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ കുടുംബം അവയെ ആരാധിക്കുന്നത് നിര്‍ത്തി എന്നും പക്ഷേ അവര്‍ ഇപ്പോഴും അവയ്ക്ക് ഭക്ഷണം നല്‍കുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മുറിയില്‍ രണ്ട് വലിയ പാമ്പുകള്‍ ഉണ്ട്. എങ്കിലും അവ കാരണം തങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നാണ് ലക്ഷ്മിയുടെ അമ്മ പറയുന്നത്.