കൊവിഡിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല; എ.വിജയരാഘവന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായാണ് പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെ ആസൂത്രിതമായി ആക്രമിക്കുന്നതിലൂടെ കേരളീയ സമൂഹത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്. സ്വയം അപഹാസ്യരാവുന്ന ഇവരെ കേരളം നിരാകരിക്കുക തന്നെ ചെയ്യുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളന പരമ്ബര നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് പ്രളയങ്ങള്‍, ഓഖി ദുരന്തം, കൊവിഡ് കാലത്തൊക്കെ ഇടതുസര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള വാദങ്ങള്‍ നിരന്തരം ഉയര്‍ത്തുക എന്ന പ്രവര്‍ത്തനശൈലിയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുകയാണ്. നാടിന് വേണ്ടത് ഇത്തരം പ്രവര്‍ത്തനമല്ല. അതിജീവനത്തിന്റെ കേരള മാതൃകയെ കരിവാരിതേച്ച്‌ പ്രതിപക്ഷം അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.