പ്രണയം എതിർത്തതിന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച യുവതിയും പങ്കാളിയും അറസ്റ്റിലായി

പ്രണയം എതിർത്ത സഹോദരനെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് നാട് വിട്ട യുവതിയും പങ്കാളിയും 8 വർഷത്തിന് ശേഷം പിടിയിലായി. യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൂന്നു സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ എട്ടു വർഷങ്ങൾക്ക് ശേഷം പ്രതികളെ പിടികൂടി പൊലീസ്. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരി കൊലപ്പെട്ട കേസിൽ സഹോദരി ഭാഗ്യശ്രീയും പങ്കാളിയായ ശിവപുത്രനുമാണ് ശനിയാഴ്ച അറസ്റ്റിലായത്.

ലിംഗരാജുവിന്റെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ 2015ലാണ് അറവുശാല, തടാകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു കണ്ടെത്തുന്നത്. തല ഉൾപ്പെടെയുള്ള ശരീരഭാഗം മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടുന്നത്. ഭാഗ്യശ്രീയും ശിവപുത്രനും മഹാരാഷ്ട്രയിലെ നാസിക്കിൽ വ്യാജ രേഖകൾ ഉപയോഗിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായിരിക്കുന്നത്.

ഭാഗ്യശ്രീയും ശിവപുത്രനും വിജയപുരത്തെ കോളജ് പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും 2015ൽ ബെംഗളൂരൂവിലേക്ക് പോവുകയായിരുന്നു. ജിഗാനിക്കടുത്തുള്ള വഡേരമഞ്ചനഹ ള്ളിയിൽ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. ഇവിടെത്തെ ഒരു സ്ഥാപനത്തിൽ ജോലിക്കും പോവുകയുണ്ടായി.

എന്നാൽ ഇവരെ തേടി ലിംഗരാജു ബെംഗളൂരുവിൽ എത്തിയതാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്. സഹോദരിയും പങ്കാളിയും താമസിക്കുന്ന സ്ഥലത്ത് ലിംഗരാജു ഇവരുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ലിംഗരാജുവിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി മൂന്നു ബാഗുകളിലാക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിച്ച് ഭാഗ്യശ്രീയും ശിവപുത്രനും നാട് വിട്ടു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരെ ബെംഗളൂരുവിൽ എത്തിച്ചിരിക്കുകയാണ്.