തിരഞ്ഞെടുപ്പിൽ പണം വാങ്ങി സീറ്റ് നൽകി; ആംആദ്മി നേതാവിനെ ആക്രമിച്ച് പാർട്ടി പ്രവർത്തകർ

ന്യൂഡൽഹി: ഡൽഹിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പൊതിരെത്തല്ലി പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിനെയാണ് പാർട്ടി പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിന്റെ ദിർശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് സ്ഥാനാർത്ഥിയിൽ നിന്നും സീറ്റിന് കാശ് വാങ്ങിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിൽ പാർട്ടി പ്രവർത്തകർ ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഗുലാബ് സിംഗും പാർട്ടി പ്രവർത്തകരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. തുടർന്ന് തർക്കം അടിയിൽ കലാശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രവർത്തകർ പകർത്തിയിരുന്നു.

എ എ പി പാർട്ടിയുടെ പ്രവർത്തകർക്ക് പോലും എംഎൽഎമാർ ചെയ്യുന്ന അഴിമതി സഹിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു. സുതാര്യ രാഷ്‌ട്രീയം എന്ന നാടകത്തിന്റെ കാണാപ്പുറങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷവും ഇത്തരം രംഗങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.