തമ്പുരാന്‍ പാറയും തമ്പുരാട്ടി പാറയും ഇനി സുരക്ഷിതം, നടപടി കടുപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടക്കെതിരെ നടപടിയുമായി ദേശീയ ഹരിത ട്രിബ്യൂണല്‍. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ പാറമട ഖനനത്തിനെതിരേ കേന്ദ്ര ഹരിത്ര ട്രിബ്യൂണല്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരും, ജില്ലാ കലക്ടറും, മലിനീകരണ ബോര്‍ഡും കാഴ്ച്ചക്കാരായി നില്ക്കുന്ന സമയത്താണ് കേരള തലസ്ഥാനത്തെ അനീതിക്കെതിരേ ദില്ലിയില്‍ നിന്നും നിര്‍ണ്ണായകമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

പാരിസ്ഥിതിക തകര്‍ച്ചക്ക് കാരണമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തമ്പുരാന്‍ പാറ മലനിരകളിലെ വികെഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റികളുടെയും വികെഎല്‍ പ്രോജക്ടുകളുടെയും പാരിസ്ഥിതിക ലംഘനങ്ങള്‍ ക്കെതിരേയുമാണ് നടപടി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേരളാ മലിനീകരണ ബോര്‍ഡും കണ്ണടച്ച് പരിസ്ഥിതിക നാശത്തിനു കൂട്ട് നിന്നപ്പോള്‍ ആണ് നാഷ്ണല്‍ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍.പരിശോധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കമ്പനികള്‍ക്കെതിരായ ഹര്‍ജിയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പരിശോധിക്കുന്നത്.ജൂലൈ എട്ടിന് വീണ്ടും കേസില്‍ വാദം നടക്കും. അതിനു മുമ്പ് കേരളത്തില്‍ നിന്നും പ്രസ്തുത പാറമടയുമായി ബന്ധപ്പെട്ട പരിശോധനാ റിപോര്‍ട്ട് ലഭിച്ചിരിക്കണം.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് എന്നിവരടങ്ങുന്ന സംയുക്ത സമിതി സൈറ്റ് സന്ദര്‍ശിച്ച് എന്ത് അടിസ്ഥാനത്തിലാണ് ഈ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കേന്ദ്രത്തിനു റിപോര്‍ട്ട് ചെയ്യണം.

കേരളത്തിലെ അഭിഭാഷകന്‍ കൂടിയായ കോണ്‍ഗ്രസിന്റെ എം എല്‍ എ ആണ് പാറമടകള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് എന്നും ആരോപണം ഉയരുന്നു. തമ്പുരാന്‍ പാറയുടെയും തമ്പുരാട്ടി പാറയുടെയും 200 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത് .എന്നിട്ടും വന്‍ തോതിലുള്ള ഖനനം നടക്കുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ വന്‍ തുകയാണ് വിതരണം ചെയ്തിട്ടുള്ളത് എന്നും ആരോപണം ഉയരുന്നു. പ്രദേശത്ത് വീടുകള്‍ ഉണ്ട്.

കുറച്ച് മുതല്‍ മുടക്കി കോടികള്‍ വാരുന്ന വ്യവസായമാണ് ഖനനം. യന്ത്രങ്ങള്‍ക്കും തൊഴിലാളി ചെലവിനുമുള്ളത് മുടക്കിയാല്‍ പ്രകൃതിയില്‍നിന്നുള്ള അളവറ്റ അസംസ്‌കൃത ധാതുക്കള്‍ അമൂല്യമായ നിധിയാണ്. കേരളത്തിലെ മലനിരകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ ദിനംപ്രതി നേടുന്ന ലാഭക്കണക്കുകള്‍ സാധാരണക്കാരന് ചിന്തിക്കുന്നതിനുമപ്പുറമുള്ള സംഖ്യയാണ്. കേരളത്തില്‍ ആകെ 5924 കരിങ്കല്‍ ക്വാറികള്‍ ഉണ്ടെന്ന് കേരള വനഗവേഷണ സ്ഥാപനത്തിലെ എന്റമോളജി ജി.ഐ എസ് പഠന വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതില്‍ 80 %വും ആവശ്യമായ ലൈസന്‍സ് ഇല്ലാത്തതോ ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്നതോ ആണ്. 100 % ക്വാറികളിലും നികുതി വെട്ടിച്ചാണ് ഓരോ ലോഡും പുറത്തേക്ക് പോകുന്നത്. ഒരു ലോറി കല്ലിന്റെ ഡെലിവറി ലൈസന്‍സ് ഉപയോഗിച്ച് 100 മുതല്‍ 200 വരെ ലോഡുകള്‍ കയറ്റി അയക്കുന്ന ക്വാറികള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്കും എം എല്‍ എ മാര്‍ക്കും എല്ലാം മാസപ്പടി പണം ധാരാളം കിട്ടുന്നു. പഞ്ചായത്ത് അംഗങ്ങളുടേയും എം എല്‍ എ മാരുടേയും മുഖ്യ വരുമാനം കൂടിയാണ് അവരുടെ പ്രദേശത്തേ ക്വാറികള്‍.

പശ്ചിമ ഘട്ടത്തിലെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ മേഖലയാണ് . എന്നിട്ടും പുതിയ ക്വാറികള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ വേണ്ടത്ത്ര പരിസ്ഥിതി പഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഇതിന് പ്രധാന കാരണം . ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പ് അധികാരികള്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖനനം നടത്തണം പക്ഷേ അത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് അനുവദനീയമായ ഖനനത്തിന്റെ അളവ് വിലയിരുത്താന്‍ പ്രത്യേക പഠനം നടത്തണം. വിശദമായ പഠനത്തിനു ശേഷം മാത്രമേ അനുമതി നല്‍കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഖനന മാഫിയയെ സര്‍ക്കാര്‍ തടഞ്ഞാല്‍ മാത്രമേ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കൂ. ക്വാറികളില്‍ നിന്ന് കെട്ടിടങ്ങളിലേക്കുള്ള ദൂരം കൂട്ടേണ്ടത് അനിവാര്യമാണ്.