നായികയെ വെള്ളത്തിൽ നിന്ന് കോരിയെടുക്കുന്ന സീനാണ് ഭാര്യ ആദ്യമായി കണ്ടത്- ശരത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്ക്രീനിലെ കുഞ്ചാക്കോബോബൻ എന്നാണ് താരത്തിന് നിരവധി ആരാധകരുണ്ട്. മിനി സ്ക്രീനിൽ സജീവമായ താരം സ്‌നേഹദൂത്,എന്ന് സ്വന്തം ജാനകിക്കുട്ടി,ദേവദൂതൻ,പത്രം,മധുരനൊമ്പരക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് ശരത് ദാസും ഭാര്യ മഞ്ജുവും

എന്റെ അകന്ന ബന്ധുവാണ് ശരതേട്ടൻ . എന്റെ വീടിനു അടുത്താണ് ശരത്തിന്റെ ചെറിയച്ഛന്റെ വീട്. ഞങ്ങളുടെ വീടിനു അടുത്തുള്ള കോളേജിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ശരതേട്ടൻ വീട്ടിൽ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിച്ചിരുന്നത്. അങ്ങനെ ഒന്ന് രണ്ട് തവണ മാത്രമാണ് കണ്ടിരുന്നത്. എന്റെ കൂട്ടുകാർക്ക്‌ എല്ലാം ശരത്തേട്ടൻ എന്റെ ബന്ധുവാണെന്നു അറിയാമായിരുന്നു. അക്കാലത്തു ചേട്ടൻ ഹിറ്റായ സീരിയലുകളിൽ അഭിനയിക്കുകയായിരുന്നു, അങ്ങനെ കൂട്ടുകാർ ചേട്ടനോട് സീരിയലിന്റെ കഥ അന്വേഷിക്കാൻ പറയുമായിരുന്നു. അങ്ങനെ കഥ ചോദിക്കാൻ ഞാൻ വിളിക്കുമായിരുന്നു.

മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷൻ കാണാൻ എത്തിയപ്പോൾ ഉള്ള അനുഭവം ശരത് പറയുന്നതിങ്ങനെയായിരുന്നു. മഞ്ജു ആദ്യമായി ഒരു ഷൂട്ടിംഗ് കാണാൻ വന്നതായിരുന്നു . ഒരു സിനിമയായിരുന്നു അത്. ഞാൻ ഒരു അമ്ബലത്തിലെ പൂജാരി ആയി ആയിരുന്നു അഭിനയിച്ചത്. അതിലെ നായിക അമ്ബലക്കുളത്തിൽ വീഴുമ്പോൾ ഞാൻ ചാടി വീണു രക്ഷിക്കുന്ന സീൻ ആയിരുന്നു അത്. മഞ്ജു ആദ്യമായി അങ്ങനെ ഷൂട്ടിങ്‌ കാണാൻ വന്നപ്പോൾ കാണുന്നത് ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നതാണ്. അതങ്ങനെ ഒരു മൂന്ന് മണിക്കൂർ ആ സീൻ ഷൂട്ട്‌ ചെയ്തു… ചിരിച്ചു കൊണ്ട് ആ കഥ ശരത് ഓർത്തെടുത്തു.

അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനാണ് ശരത്. 1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്കാരങ്ങൾ നേടുകയുണ്ടായി. നടൻ മുരളിയും അർച്ചനയും പ്രധാന വേഷങ്ങൾ ചെയ്ത സമ്മോഹനം എന്ന ചിത്രമായിരുന്നു അടുത്തത്.

ടിവി സീരിയലുകളിലൂടെയാണ് ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.