200 കോടിയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിനെ പ്രതിചേർത്തു.

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി പ്രതിചേർത്തു. ഡൽഹി കോടതിയിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് നടി ജാക്വിലിനെ പ്രതി ചേർത്തിരിക്കുന്നത്.

നേരത്തെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 5.71 കോടി രൂപ മൂല്യം വരുന്ന സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് താരം നൽകിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിര, ഒൻപത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച എന്നിവ സമ്മാനങ്ങളിൽപെടും. താരത്തിന്റെ കുടുംബാംഗങ്ങൾക്കും വലിയ തുകകൾ സുകേഷ് നൽകിയിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതിനകം അറസ്റ്റിലായിരിക്കുന്നത്, സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും അറെസ്റ്റിലായവരിൽ ഉൾപ്പെടും.

ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് സ്പൂഫ് കോളുകൾ വഴി 215 കോടി രൂപ തട്ടിയെടുത്തെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ ഉണ്ടായ ആരോപണം. സുകേഷ് ഡൽഹി ജയിലിൽ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ജയിലിലായിരുന്ന വ്യവസായിക്ക് ജാമ്യം ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദ്ധാനം നൽകിയായിരുന്നു പണം തട്ടി എടുത്തത്.

ശ്രീലങ്കൻ നടിയും മോഡലുമായ ജാക്വിലിൻ 2009ലാണ് സിനിമയിലെത്തിയത്. ഹൗസ് ഫുൾ, മർഡർ2, കിക്ക്, ഡിഷൂം തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.