മാദക സുന്ദരിയായി ഷക്കീല അടക്കമുള്ള തിളങ്ങി നിന്ന കാലത്ത് മലയാളത്തിൽ തരംഗമുണ്ടാക്കിയ മറ്റൊരു സുന്ദരിയായിരുന്നു ഷർമിലി. നടി അവതരിപ്പിച്ച ഗ്ലാമർ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളിൽ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.എംടി വാസുദേവൻ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷർമിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാൻ കാരണം
2015ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അമിത വണ്ണം കാരണം വേഷം നഷ്ടമായെന്നും അഭിമുഖത്തില്‍ നടി പറഞ്ഞു.ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ടുകളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്തത് നമിതയാണ്
ഡാന്‍സ് മാസ്റ്റ്ര് കുമാര്‍ വഴിയാണ് അഭിമന്യുവിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു. പ്രിയദര്‍ശന്റെ അഭിമന്യുവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണം. ഷര്‍മിലിക്ക് പറ്റുമോ എന്നാണ് ബാപ്പയോട് ( ഡാന്‍സ് മാസ്റ്റര്‍ ഗഫൂര്‍) കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ളാമറസായി നൃത്തം ചെയ്യണം എന്നു കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ സാര്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്ന് കുമാര്‍ സാര്‍ പറഞ്ഞു. ഈ കുട്ടി ഓകെയാണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്റിറ്റി കിട്ടാന്‍ രാമായണക്കാറ്റ് സഹായകമായെന്ന് നടി പറയുന്നു. 2000ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ളാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാനന്ന് ഗ്ളാമര്‍ കഥാപാത്രങ്ങളെ ഏറെക്കുറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്കു തന്നെ ഒരു വിശ്വാസക്കുറവ്. ഒടുവില്‍ ചിലനിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു.മറയൂരിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു. കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തോടെ ഷക്കീല മലയാളത്തിലെ താരറാണിയായിരിക്കുന്നു. അത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാനാണ് ഞാനും പോകുന്നത്. എം.ടി വാസുദേവന്‍ നായരുടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്ളാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ചു പോകാമെന്ന് മനസും പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.
സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയതെന്നും നടി പറഞ്ഞു. രണ്ടു മാസം കഴിഞ്ഞു കാണും വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത് ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറുമാസത്തിനുള്ളില്‍ ഒമ്പത് ഗ്ളമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെ പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കുമെന്നും നടി പറയുന്നു. സാഗരയുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റില്‍ വച്ചുകണ്ട ആളേ ആയിരുന്നില്ല അവള്‍. തികച്ചും പ്രൊഫഷണലായ നായികയായി മാറിയിരുന്നു. ഷക്കീല ഇപ്പോഴും നല്ല സുഹൃത്തായി തുടരുന്നുവെന്നും നടി പറഞ്ഞു.