ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ട്, എന്നാല്‍ സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ല; ചോദ്യം ചെയ്യലിന്റെ ആറാം മണിക്കൂറിൽ എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിൽ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക് കടന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യുന്നത്. ഐ ജി ​ഗോപേഷ് അ​ഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ ചിത്രീകരിക്കും.

ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു. വിലയിരുത്തലുകൾക്ക് ശേഷം ഇക്കാര്യം പറയാം. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു എന്നും എഡിജിപി പറഞ്ഞു.

അതിനിടെ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്‍റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക.