ഹാമ‌ര്‍ എറിഞ്ഞ കുട്ടിയെ ഞങ്ങള്‍ക്കൊന്ന് കാണണം,​ എന്നിട്ട് അത് അവളോട് പറയണം:​ അഫീലിന്റെ മാതാപിതാക്കൾ

കോട്ടയം: പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തെറിച്ചുവീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ കുടുംബം കരകയറിയിട്ടില്ല. എക മകന്റെ വിയോഗം താങ്ങാന്‍ സാധിക്കുന്നില്ലെങ്കിലും ജോണ്‍സണ്‍-ഡാര്‍ലി ദമ്ബതികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ആ ഹാമര്‍ എറിഞ്ഞ കുട്ടിയെ ഒരു നോക്ക് കാണാനും ചേര്‍ത്തുപിടിക്കാനുമാണ്.

ഹാമര്‍ എറിഞ്ഞ കുട്ടിയെ കാണണമെന്ന ആഗ്രഹം ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഫീലിന്റെ അമ്മ പങ്കുവച്ചത്. ‘ആ മോളെ ഞങ്ങള്‍ക്കൊന്ന് കാണണമെന്നുണ്ട്. ചേര്‍ത്ത് പിടിച്ച്‌ അവളോട് പറയണം ഇത് മോളുടെ തെറ്റല്ല,​ എല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന്.

ഇനിയും മിടുക്കിയായി സ്കൂളില്‍ പോണം,​ വീണ്ടും മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. ഞങ്ങള്‍ ആശ്വസിപ്പിക്കുന്പോള്‍ അവളുടെ സങ്കടം കുറഞ്ഞാലോ’- ഡാര്‍ലി പറഞ്ഞു.

“മോന്റെ ചോര പുരണ്ട ആ ഹാമര്‍ കഴുകിയെടുത്ത് വീണ്ടും മത്സരം നടത്തിയെന്ന് പത്രത്തില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്കു സഹിച്ചില്ല. അവരുടെ മക്കളായിരുന്നെങ്കിലോയെന്നും ആ അമ്മ ചോദിക്കുന്നു. എന്തെങ്കിലും അദ്ഭുതം സംഭവിച്ച്‌ തിരിച്ച്‌ വരുമെന്നായിരുന്നു പ്രതീക്ഷയെന്നും തിരിച്ച്‌ വരില്ലെന്നറിയാമായിരുന്നെങ്കില്‍ മകനെ വേദനിപ്പിക്കാതെ ദൈവസന്നിധിയിലേക്ക് ചേര്‍ക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുമായിരുന്നെന്നും ഡാര്‍ലി പറഞ്ഞു. മോന്റെ ആത്മാവിന് നീതി കിട്ടണമെന്ന് മാത്രമാണ് മനസിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=mg-XQoB_tfg