16 വർഷത്തിനു ശേഷം സ്വന്തം ഹൃദയം മ്യൂസിയത്തിൽ പോയി കണ്ട് 38 കാരി യുവതി

16 വർഷത്തിനു ശേഷം സ്വന്തം ഹൃദയം മ്യൂസിയത്തിൽ പോയി കാണുന്ന ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. കേൾക്കുന്നവർക്കെല്ലാം അവിശ്വസനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ലണ്ടനിലെ ജെന്നിഫർ സട്ടൻ എന്ന യുവതിക്കാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വന്തം ഹൃദയം കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. എന്നാൽ ശരീരത്തിനുള്ളിലെ ഹൃദയം മ്യൂസിയത്തിൽ എത്തിയതിനു പിന്നിലെ കഥയാണ് ശ്രദ്ധേയം.

16 വർഷങ്ങൾക്ക് മുൻപാണ് ഹൃദയസംബന്ധമായ ഒരു ഗുരുതര രോഗത്തെ തുടർന്ന് ജെന്നിഫറിന്റെ ഹൃദയം മാറ്റിവെക്കപ്പെടുന്നത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതായതോടെ പുതിയ ഹൃദയം ജെന്നിഫർ സ്വീകരിക്കുകയാണ് ഉണ്ടാവുന്നത്. നിലവിൽ മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുന്ന ജെന്നിഫറിന്റെ പഴയ ഹൃദയം ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുയാണ് ഇപ്പോൾ.

അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയതിനെ തുടർന്ന് 2007 ജൂണിൽ ആയിരുന്നു ജെന്നിഫർ സട്ടണിന്റെ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ശാസ്ത്രക്രിയയ്ക്ക് ശേഷം ഹണ്ടേറിയൻ മ്യൂസിയത്തിൽ തന്റെ ഹൃദയം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ജെന്നിഫർ തന്നെ നൽക്കുകയായിരുന്നു.

സ്വന്തം ഹൃദയത്തിലേക്ക് വർഷങ്ങൾക്ക് ശേഷം നോക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് അവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇത് വളരെ അവിശ്വസനീയമായ അനുഭവം ആണെന്ന് അവർ പറയുന്നു. ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും കൂടിച്ചേരൽ പോലെ ആയിരുന്നു അത്. 22 വർഷം ആ ഹൃദയം തന്റെ ജീവൻ നിലനിർത്തിയതാണെന്നും അത് തന്റെ ശരീരത്തിൽ ആയിരുന്നു എന്നും അവർ ആ നിമിഷം ചിന്തിക്കുന്നു. ‘അത് എന്റെ സുഹൃത്തിനെ പോലെയാണ്, സ്വന്തം ഹൃദയം കാണുന്നതും അത് തന്റേതാണെന്ന് അറിയുന്നതും വളരെ വിചിത്രമായ ഒരു അനുഭവം തന്നെ ആണെന്നും’ ജെന്നിഫർ പറഞ്ഞിരിക്കുന്നു.

അവയവദാനത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി ഇന്ന് പ്രവർത്തിക്കുകയാണ് ജെന്നിഫർ സട്ടൺ ഇപ്പോൾ. ഒരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ സ്വന്തം ജീവിതം തന്നെയാണ് മാറിമറിഞ്ഞതെന്നും അതിശയകരമായ 16 വർഷങ്ങൾ കഴിഞ്ഞുവെന്നും, തന്റെ ദാതാവിന് നന്ദി അറിയിച്ചു കൊണ്ട് അവർ പറഞ്ഞിരിക്കുന്നു. കൂടാതെ ഹൃദയത്തെ കഴിയുന്നത്ര ആരോഗ്യത്തോടെ നിലനിര്‍ത്താനായി തിരക്കേറിയതും സജീവവുമായ ജീവിതമാണ് താനിപ്പോള്‍ നയിക്കുന്നതെന്നും ജെന്നിഫര്‍ പറഞ്ഞിട്ടുണ്ട്.