ഫേസ്ബുക്കിൽ ഫോർവേഡ് ചെയ്ത് കിട്ടിയ ചിത്രമാണ് അയച്ച് കൊടുത്തത് : ഓണം ബമ്പർ വിവാദത്തിൽ അഹമ്മദ്

ഫേസ്ബുക്കിൽ തനിക്ക് ഫോർവേഡ് ചെയ്ത് കിട്ടിയ ചിത്രമാണ് സെയ്തലവിക്ക് അയച്ച് കൊടുത്തതെന്നും താൻ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നും ഓണം ബമ്പർ വിവാദത്തിൽ അഹമ്മദ്. കുറേ പേർക്ക് താൻ ഈ ചിത്രം അയച്ചു കൊടുത്തിട്ടുണ്ടെന്നും അക്കൂട്ടത്തിലൊരാളാണ് സെയ്തലവിയെന്നും അഹമ്മദ് പറയുന്നു. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചതെന്നും തമാശയ്ക്ക് അയച്ചുകൊടുത്തതാണെന്നും അഹമ്മദ് വ്യക്തമാക്കി.

അതേസമയം വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ വഞ്ചിച്ചെന്ന് സെയ്തലവി പറഞ്ഞു. താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ഇതുവരെ തിരുത്തി പറയാൻ തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി അഹമ്മദ് രം​ഗത്തെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി ഓണം ബമ്പര്‍ അടിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തുന്നത്. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി പറഞ്ഞിരുന്നു. പിന്നീടാണ് യഥാർത്ഥ സമ്മാനർഹൻ കൊച്ചി മരട് സ്വദേശി ജയപാലൻ‍ ടിക്കറ്റുമായെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജയപാലൻ‍.

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.