അമ്മൂസേ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം, അമ്മൂമ്മയുടെ വിയോഗത്തില്‍ അഹാന

കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കൃഷ്ണ കുറിച്ച വാക്കുകള്‍ ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്. കോവിഡ് ബാധിച്ച് മരിച്ച തന്റെ അമ്മയുടെ അമ്മയുടെ അനുജത്തിയെ കുറിച്ചാണ് അഹാന കുറിച്ചിരിക്കുന്നത്. അവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരുന്നുവെന്നും, വീട്ടില്‍ വിവാഹം ക്ഷണിക്കാനായി എത്തിയ അതിഥിയിലൂടെയാണ് രോഗം ബാധിച്ചതെന്നും അഹാന പറയുന്നു.

അഹാന പങ്കുവെച്ച കുറിപ്പിങ്ങനെ, കുഞ്ഞ് ഇഷാനിയെ എടുത്തിരിക്കുന്ന പിങ്ക് സാരി ഉടുത്തിരിക്കുന്നയാളാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ അനുജത്തി). കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മൂമ്മ ഇന്ന് അന്തരിച്ചു. വിവാഹത്തിനായി ക്ഷണിക്കാന്‍ വീട്ടിലെത്തിയ അതിഥിയിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു. ഞങ്ങള്‍ക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വളരെ ഊര്‍ജസ്വലയായ ഒരു വ്യക്തിയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ താന്‍ മരിക്കുമെന്ന് അവര്‍ സ്വപ്നങ്ങളില്‍ പോലും ചിന്തിച്ചുകാണില്ല. 64 വയസ്സായിരുന്നു. രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിരുന്നു. ഞാന്‍ സാധാരണയായി കേട്ടിട്ടുള്ളതനുസരിച്ച് നിങ്ങള്‍ വാക്‌സിന്‍ രണ്ട് ഡോസും എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചാലും ഗുരുതരമാകില്ല എന്നാണ്. എന്നാല്‍, എനിക്ക് തെറ്റ് പറ്റി. നിങ്ങള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്‌സിന്‍ പലര്‍ക്കും ഒരു പരിചയായിരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ വൈകുന്നത് ചിലപ്പോള്‍ വൈറസ് വളരാന്‍ കാരണമായിരിക്കാം.

നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ഇനി പറയുന്നവ മനസിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവരോടും പറയുക: 1. രണ്ട് വാക്‌സിനുകളും എടുത്ത ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി. നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ തുടരണം. 2. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍, പരിശോധനയ്ക്ക് വിധേയരാകുക. 3. വീട്ടില്‍ തന്നെ തുടരുക. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് നിര്‍ത്തുക. ഇത് നിങ്ങള്‍ക്കും അവര്‍ക്കും സുരക്ഷിതമല്ല. നിങ്ങള്‍ക്ക് പിന്നീട് എല്ലാം ചെയ്യാന്‍ കഴിയും.ദയവായി ഇത് അനുസരിക്കുക.

മോളി അമ്മൂമ്മ, ഞങ്ങള്‍ക്ക് അവസാനമായി കാണാന്‍ കഴിഞ്ഞില്ല എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളെ തീര്‍ച്ചയായും മിസ് ചെയ്യും. സഹോദരി, കുട്ടികള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അച്ഛന്‍ തുടങ്ങി എല്ലാവരും എല്ലാ ദിവസവും അമ്മൂമ്മയെ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ശബ്ദവും എന്നെ ‘അമ്മൂസേ’ എന്ന് വിളിക്കുന്ന രീതിയും എനിക്ക് ഇപ്പോഴും കേള്‍ക്കാനാകും. ആ ശബ്ദം ഒരിക്കലും എന്റെ ഓര്‍മ്മയില്‍ നിന്ന് മായില്ലെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ മറുവശത്ത് കാണാം.