മോദി സ്തുതി: അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കും; എ.ഐ.സി.സി അനുമതി നല്‍കി

മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ കോണ്‍ഗ്രസ്സ് നേതാവ് എ.പി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ധാരണയായി. പുറത്താക്കണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശത്തിനു എ.ഐ.സി.സി അനുമതി നല്‍കി. കണ്ണൂര്‍ ഡി.സി.സിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തീരുമാനം കെ.പി.എ.സി തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.വിഷയത്തില്‍ അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കണമെന്ന്ന കെ.പി.സി.സി കഴിഞ്ഞ ദിവസം അവശ്യപ്പെട്ടിരുന്നു.

നരേന്ദ്രമോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടത്.പ്രധാനമന്ത്രി മോദി ശരിയാണെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ചു തെളിയിച്ചതാണെന്നും എല്ലാവരും അദ്ദേഹത്തെ അവഗണിച്ചപ്പോഴാണ് താന്‍ അദ്ദേഹത്തിനു വേണ്ടി സംസാരിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

‘മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.’- അദ്ദേഹം പറഞ്ഞു.അതേസമയം കെ.പി.എ.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു തന്നോടു വ്യക്തി വിരോധമുണ്ടെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മോദിയെ പുകഴ്ത്തിയതിന്റെ തന്നെ പശ്ചാത്തലത്തിലായിരുന്നു സി.പി.ഐ.എം അബ്ദുള്ളകുട്ടിയെ പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു.