ഐഷ ദുവ ഓർമ്മയായി, മെഡിക്കൽ കോളേജിൽ കിടക്കുന്ന മാതാവ് കുഞ്ഞിനെ അന്വേഷിക്കുന്നു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഷ ദുവ ഓർമ്മയായി. ഇന്നലെ രാത്രിയാണ് വിമാന ദുരന്തത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്നറിയിച്ച് നേരത്തെ കുഞ്ഞിന്റെ മാതാപിതാക്കൾ മാധ്യമങ്ങളേയും രക്ഷാപ്രവർത്തകരേയും വിളിച്ചിരുന്നു. തുടർന്ന് കുഞ്ഞ് ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടെന്ന് കണ്ടെത്തിയത് ആശ്വാസം പകർന്നിരുന്നു. കുഞ്ഞിന്റെ മാതാവ് കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.