ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ കവർച്ച ; വീട്ടുജോലിക്കാരി പിടിയിൽ

ചെന്നൈ: ഐശ്വര്യ രജനീകാന്തിന്റെ 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്. 2019 മുതല്‍ ആഭരണങ്ങള്‍ കുറേശ്ശെയായി മോഷ്ടിച്ചെന്നും 60 പവന്‍ ആഭരണം പണമാക്കിമാറ്റിയെന്നുമാണ് പ്രതിയുടെ മൊഴി.

ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വന്‍ തുകയുടെ ഇടപാടുകളാണ് പോലീസിനെ ഇവരുടെ അടുത്ത എത്തിച്ചത്. ഇതോടെ ദമ്പതിമാരെ ചോദ്യംചെയ്യാനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

ഐശ്വര്യ അവസാനമായി ആഭരണങ്ങള്‍ അണിഞ്ഞത് 2019-ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനായിരുന്നു. തുടര്‍ന്ന് ലോക്കറില്‍ വെച്ചിരിക്കുകയായിരുന്നു. ധനുഷിനൊപ്പം താമസിക്കുമ്പോള്‍ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ വെച്ചിരുന്നത്.

വിവാഹമോചനത്തിനുശേഷം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ താക്കോല്‍ സൂക്ഷിച്ചു. എന്നാൽ കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി ആഭരണങ്ങൾ ധൈര്യപൂർവ്വം കവർച്ച നടത്തിയത്.