ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയില്ല; സ്വന്തമായി ആറ് ബൈക്കുകളും കാറുമുള്ള 19 കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: സ്വന്തമായി ആറ് ബൈക്കുകളും കാറുമുണ്ട്. എന്നാലും ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് നിര്‍ബന്ധം. വീട്ടുകാര്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് 19 കാരന്‍ ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജി(19)യാണ് വാടക വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്.

രാവിലെ ഏറെ വൈകിയും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനിടെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അഖിലേഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
തമ്ബാനൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അഖിലേഷ്. ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള മകന്‍ 14 ലക്ഷം രൂപ വില വരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചു ദിവസമായി ആവശ്യപ്പെട്ടു വരികയായിരുന്നുവെന്ന് പിതാവ് അജികുമാര്‍ പറഞ്ഞു.

കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി അഖില.