യുവാവ് സ്കൂട്ടറുമായി ഓടയിൽ വീണത് നാട്ടുകാരറിഞ്ഞത് എട്ടു മണിക്കൂറിനുശേഷം, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ കലക്ടറേറ്റിനു സമീപം സ്‌കൂട്ടറുമായി ഓടയിലേക്കു വീണ യുവാവിന് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ പതിയാങ്കര തയ്യിൽ സജീവന്റെ മകൻ ഇരുപത്തിരണ്ടുകാരനായ ഗോകുൽ ആണ് മരിച്ചത്. എട്ട് മണിക്കൂറിനുശേഷമാണ് ഗോകുൽ മരിച്ച വിവരം നാട്ടുകാരറിയുന്നത്.

ബുധനാഴ്ച രാത്രി 10.25ന് ആണ് അപകടം നടന്നതെന്ന് സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദ്യശ്യം പരിശോധിച്ചപ്പോൾ മനസ്സിലായി.ഇന്നലെ രാവിലെ ആറരയോടെയാണ് ഗോകുലിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. എന്തോ ശബ്ദം കേട്ട് സമീപവാസി റോഡിൽ പരിശോധിച്ചിരുന്നു. എന്നാൽ ഓടയിൽ വീണു കിടന്നതിനാൽ ഗോകുലിനെ കാണാനായില്ല. കലുങ്കിന്റെ മുകളിലെ കൽക്കെട്ടു കാരണം മറ്റു യാത്രക്കാർക്കും കാണാനായില്ല.

കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്‌കൂട്ടർ സമീപത്തുണ്ടായിരുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ഓടയിലെ വെള്ളത്തിൽ ശരീരത്തിന്റെ പകുതി മുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഉണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു. കരസേനയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: രാധാമണി. സഹോദരൻ: വിഷ്ണു