വൃക്ക നല്‍കാന്‍ ആളുണ്ടായിട്ടും യോജിക്കാത്തവര്‍ക്ക് ആശ്വസിക്കാം,നജ്‌ലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആത്മവിശ്വാസം

അബുദാബി: വൃക്ക രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കിടക്കുന്ന നിരവധി കുടുംബങ്ങളുണ്ട് നമുക്ക് ചുറ്റും. വര്‍ഷങ്ങളോളം ഡയാലിസിസ് ചെയ്ത് ജീവിതം തള്ളി നീക്കേണ്ടവര്‍. സ്വന്തക്കാര്‍ നിരവധി പേര്‍ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അത് യോജിക്കാത്തതിന്റെ പേരില്‍ അനിശ്ചിതത്വത്തിലാകുന്ന നിരവധി ജീവിതങ്ങള്‍. അത്തരത്തിലുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയാണ് അലയന്‍സ് ഫോര്‍ പെയര്‍ കിഡ്‌നി ഡൊണേഷന്‍ എന്ന പദ്ധതി. ഈ പദ്ധതിയിലൂടെ ജീവിതം തിരിച്ചുപിടിച്ചവര്‍ നിരവധിയാണ്. അതിലൊരു ഉദാഹരണമാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ കെ നജല ഇഖ്ബാല്‍. യുഎഇ, യുഎസ്, ഇന്ത്യ എന്നീ 3 രാജ്യങ്ങളുടെ സഹകരണത്തോടെയാണ് നജല തന്റെ ജീവിതം തിരിച്ചുപിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദാതാക്കളുടെ രക്തഗ്രൂപ്പും കോശങ്ങളും ഒത്തുനോക്കി അനുയോജ്യരായവരെ കണ്ടെത്തി പരസ്പരം വൃക്ക നല്‍കുന്ന പദ്ധതിയാണ് അലയന്‍സ് ഫോര്‍ പെയര്‍ കിഡ്‌നി ഡൊണേഷന്‍. വൃക്ക നല്‍കാന്‍ നജ്‌ലയ്ക്ക് മൂന്ന് ബന്ധുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ യോജിക്കാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി നജല ഡയാലിസിസ് ചെയ്ത് വരികയായിരുന്നു.

ഒടുവില്‍ അലയന്‍സ് ഫോര്‍ പെയര്‍ കിഡ്‌നി ഡൊണേഷന്‍ മാച്ചിങ് ആല്‍ഗരിതത്തിലൂടെ നജലയ്ക്ക് ദാതാവിനെ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി അഷ്‌റഫിന്റെ ഭാര്യയുടെ വൃക്കയാണ് നജലയ്ക്കു മാറ്റിവച്ചത്. പകരം നജലയുടെ മാതാവിന്റെ വൃക്ക അഷ്‌റഫിനും നല്‍കി. കാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് അലയന്‍സ് ഫോര്‍ പെയര്‍ കിഡ്‌നി ഡൊണേഷന്‍. അതുകൊണ്ടുതന്നെ വൃക്ക കൈമാറ്റം തീര്‍ത്തും സൗജന്യമായിരുന്നു. എന്നാല്‍ ഏതു രാജ്യത്തുള്ള ദാതാവാണെങ്കിലും പരിശോധനയ്ക്കായി വിദേശ രാജ്യങ്ങള്‍ സഞ്ചരിക്കേണ്ടതില്ല എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. രോഗികളുടെയും ദാതാവിന്റെയും പരിശോധനാ ഫലം ലഭ്യമാക്കി സോഫ്റ്റ് വെയറിലൂടെ ഒത്തുനോക്കി യോജിക്കുന്നവരെ കണ്ടെത്താവുന്നതാണ്.

നജ്‌ലയുടെ രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയാണഅ നജ്‌ലയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അണുബാധ പിന്നീട് വൃക്കയെ ബാധിക്കുകയായിരുന്നു. തുടക്കത്തില്‍ മൂത്രത്തിലെ പഴുപ്പാണെന്ന് കരുതി ഒരു വര്‍ഷത്തോളം ചികിത്സ നടത്തിയെങ്കിലും കുറയാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് യോപ്‌സി ചെയ്തപ്പോഴായിരുന്നു വൃക്ക രോഗമാണെന്ന് മനസിലായത്. ഗുളികയും ഡയാലിസിസുമായി 8 വര്‍ഷം പിന്നിട്ടു. ക്രിയാറ്റിന്‍ ലെവല്‍ ഉയരുകയും രക്തം ഛര്‍ദിക്കുകയും ചെയ്തതോടെ തളര്‍ന്നുപോയ നജലയെ അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചു.

വീണ്ടും ബയോപ്‌സി ചെയ്തപ്പോള്‍ 2 വൃക്കയും ഏതാണ്ട് പ്രവര്‍ത്തന രഹിതമാണെന്നും വൃക്ക മാറ്റിവയ്ക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ബന്ധുക്കള്‍ വൃക്ക നല്‍കുകയാണെങ്കില്‍ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ സൗജന്യമായി വൃക്ക മാറ്റിവയ്ക്കാമെന്നും അറിയിച്ചു. സഹോദരന്‍ അസ്ലമും ഭര്‍തൃസഹോദരന്‍ ഇസ്മാഈലും മാതൃസഹോദരി സമീറയും വൃക്ക നല്‍കാന്‍ മുന്നോട്ടുവന്നെങ്കിലും എങ്കിലും ഇതൊന്നും യോജിച്ചില്ല. 3 അവസരങ്ങളും നഷ്ടപ്പെട്ട നജല മാനസികമായി തളരുകയായിരുന്നു. അങ്ങനെയാണ് ഏറ്റവും ഒടുവിലായി അലയന്‍സ് ഫോര്‍ പെയര്‍ കിഡ്‌നി ഡൊണേഷനിലൂടെ നജലയ്ക്ക ജീവിതം തിരിച്ചു കിട്ടിയത്.