അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ രോഗിയായ യാത്രക്കാരിയെ ഇറക്കിവിട്ടു; ഡിജിസിഎ റിപ്പോർട്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ജീവനക്കാരുടെ സഹായം തേടിയ അർബുദരോഗിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽ‌കിയത്. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്നാണ് ഇവരെ ജീവനക്കാർ ഇറക്കിവിട്ടത്.

ജനുവരി 30 നാണ് സംഭവം. രോ​ഗത്തെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായ മീനാക്ഷി ഭാരം ഉയർത്താൻ പ്രയാസമുള്ളതിനാൽ സീറ്റിന് മുകൾവശത്തെ ക്യാബിനിൽ തന്റെ ഹാൻഡ്ബാഗ് വെക്കാൻ വിമാന ജീവനക്കാരിയുടെ സഹായം തേടുകയായിരുന്നു. എന്നാൽ സഹായിക്കാൻ അവർ തയ്യാറായില്ലെന്നും മോശമായി പെരുമാറിയതായും മീനാക്ഷി സെൻഗുപ്ത പരാതിയിൽ പറയുന്നു.

നടക്കാൻ പ്രയാസമുള്ളതിനാൽ വീൽചെയർ ആവശ്യപ്പെട്ടതായും എന്നാൽ വിമാനത്തിലെ ജീവനക്കാർ ആവശ്യം നിരസിച്ചതായും ഡൽഹി പോലീസിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും നൽകിയ പരാതിയിൽ മീനാക്ഷി പറയുന്നു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നൽകിയതായും വിമാനത്തിൽ കയറാൻ സഹായിച്ചതായും അവർ പറഞ്ഞു. എയർഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു.

വിമാനം യാത്രതിരിക്കാനായപ്പോൾ സമീപത്തെത്തിയ എയർഹോസ്റ്റസിനോട് ഹാൻഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ അത് തന്റെ ജോലിയല്ലെന്ന് പറഞ്ഞു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോൾ അവരും അവഗണിച്ചതായും സഹായത്തിനായി ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ തനിക്ക് അസൗകര്യമുണ്ടെങ്കിൽ വിമാനത്തിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും മീനാക്ഷി പരാതിയിൽ പറയുന്നു.

ഡിജിസിഎ അമേരിക്കൻ എയർലൈൻസിനോട് വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ജനുവരി 30 ന് ഇറക്കി വിട്ടതായി അമേരിക്കൻ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ടിക്കറ്റ് തുക മടക്കിനൽകാനായി കസ്റ്റമർ റിലേഷൻസ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയിൽ പറയുന്നു.