കുഞ്ഞിനെ കണ്ടത് വീഡിയോ കോളിലൂടെ, കുട്ടിയെ നേരില്‍ കാണാനുള്ള കാത്തിരിപ്പില്‍ ദമ്പതികള്‍

പത്തനംത്തിട്ട സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസം ജനിച്ച് കുഞ്ഞിനെ നേരില്‍ കണ്ടത് വീഡിയോ കോളിലൂടെ. അമേരിക്കയിലല്‍ താമസിക്കുന്ന ദമ്പതികള്‍ ആറുമാസം മുമ്പ് കൊച്ചിയില്‍ നിന്ന് മടങ്ങിയത് ശുഭപ്രതീക്ഷയോടെയായിരുന്നു. ഏതാനും മാസം കൂടി ഇനി കാത്തിരിക്കേണ്ടി വരും കണ്‍മണിയെ വാരിപ്പുണരാന്‍. നേര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായി. വാടക ഗര്‍ഭത്തിലൂടെ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു.

എന്നാല്‍, കോവിഡ് 19 തുടര്‍ന്ന് രാജ്യത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍, പൊന്നോമനയെ വീഡിയോ കോളിലൂടെ കണ്ട് സന്തോഷം പങ്കിടുകയാണിപ്പോള്‍ ദമ്പതികള്‍. പത്ത് വര്‍ഷം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് അമേരിക്കന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നതോടെ, വാടക ഗര്‍ഭത്തിലൂടെയാണ് ഇവര്‍ സ്വപ്നം സാക്ഷാത്കരിച്ചത്. ഗര്‍ഭപാത്രം നല്‍കാന്‍ സ്വയം സന്നദ്ധമായി ഒരു സത്രീ മുന്നോട്ട് വരികയായിരുന്നു.

എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരന്നു ചികിത്സ. കഴിഞ്ഞ 19ന് സിസേറിയനിലൂടെയായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. അമ്മ ആശുപത്രി വിട്ടു. കുട്ടിയെ ദിവസവും വീഡിയോ കോളിലൂടെയും വാട്സ്ആപ്പിലൂടെയും കാണാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. യാത്രാ വിലക്കെല്ലാം നീങ്ങുമ്‌ബോള്‍ കണ്‍മണിയെ നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ് ദമ്പതികള്‍.