അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന വിശദീകരണവുമായി റെനെ മെഡിസിറ്റി അധികൃതര്‍. അനന്യ ആരോപിച്ചത് പോലെ യാതൊരുവിധ ചികിത്സാ പിഴവും വന്നില്ലെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നുവെന്നും അതവരെ ബോധ്യപ്പെടുത്തിയതാണെന്നും വിശദീകരണക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രിയെയും ഡോക്ടര്‍ അര്‍ജുന്‍ അശോകനെയും വേട്ടയാടുകയാണെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു. ആശുപത്രി തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോരാന്‍ നയം അനുസരിച്ചുള്ള എല്ലാ സഹായവും ആശുപത്രി വാഗ്ദാനം ചെയ്തിരുന്നു. യാതൊരു ചികിത്സാ പിഴവും ഇല്ലാത്തതിനാല്‍ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് അനന്യ അറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അത്യാവശ്യ തുടര്‍ചികിത്സകള്‍ മാനേജ്മെന്റ് വാഗ്ദാനം ചെയ്തതുമാണ്. മറ്റ് ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും യാതൊരു ബാധ്യതകളുമില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ആശുപത്രിയെയും ഡോക്ടര്‍ അര്‍ജുനെയും സമൂഹ മാധ്യമങ്ങളിലൂടെയും സുഹൃദ് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ പ്രതികരിച്ചത്. കൗണ്‍സിലിംഗ് അടക്കമുള്ള എല്ലാ പ്രക്രിയകള്‍ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും അധികൃതര്‍ പറയുന്നു. ആശുപത്രിയിലെ ലിംഗമാറ്റ ശസ്ത്രക്രിയ വിദഗ്ധര്‍ രംഗത്ത് കഴിവ് തെളിയിച്ചവരാണെന്നും അവകാശവാദം.