ചൊവ്വാഴ്ച വൈകിട്ട് പപ്പ വിളിച്ചില്ല, ചേർത്ത് പിടിച്ച് ഉറക്കാറുള്ള അമ്മ രാത്രി മുതൽ നിർത്താതെ കരയുകയാണ്.ചുറ്റുവട്ടങ്ങളിലേക്ക് പ്രീയപ്പെട്ടവർ ഓരോരുത്തരായി വരുമ്പോഴും പപ്പ വിളിക്കാത്തതിന്റെയും അമ്മ കരയുന്നതിന്റെയും സങ്കടത്തിലാണ് ഹന്ന എന്ന ആറ് വയസുകാരി.രാജ്യത്തിന് വേണ്ടി കാശ്‌മീർ മലനിരകളിൽ രക്തസാക്ഷിത്വം വരിച്ച അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസിന്‍റെ(36)വീട്ടിൽ എത്തുന്നവർക്കെല്ലാം സങ്കട കാഴ്ചയാണ് അനീഷിന്‍റെ മകൾ ഹന്ന.
ധീര ജവാൻ അനീഷ് തോമസിന്‍റെ വീട്ടിലേ കണ്ണീർ കാഴ്ച്ചകൾ രാജു സ്നേഹികൾക്ക് നൊമ്പരമാകുന്നു.കേരളത്തിൽ രാജ്യവും സമ്പത്തും എല്ലാം കള്ള കടത്തുകാരും അധികാരികളും വില്പന നടത്തുമ്പോൾ അനേക ആയിരം മലയാളി ജവാന്മാർ അതിർത്തിയിൽ പാക്കിസ്ഥാനോടും ചൈനയോടും ജീവൻ വെടിഞ്ഞും പോരാടുകയാണ്.അവർ മരിച്ച് വീഴുന്നത് ഈ മണ്ണും ജനവും സംരക്ഷിക്കപ്പെടാനാണ്. രാജ്യം പോലും മുടിക്കുന്ന ഭരണാധികാരികൾ ഇതെല്ലാം അറിയണം.
അനീഷ് ഫോൺ വിളിക്കുമ്പോഴെല്ലാം പപ്പ എപ്പോൾ വരുമെന്ന ചോദ്യം മാത്രമായിരുന്നു ഹന്നയ്ക്കുണ്ടായിരുന്നത്.പപ്പ വൈകാതെ വരുമെന്ന് ഓരോ തവണയും ആ അച്ഛൻ മകൾക്ക് വാക്ക് കൊടുത്തു. അനീഷിന്‍റെ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് 25ന് നാട്ടിലെത്താൻ അവധി തരപ്പെട്ടത്.പത്ത് നാളുകൾക്കപ്പുറം വീടിന്‍റെ സ്നേഹ തണലിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു അനീഷ്.എല്ലാ ദിവസവും വൈകിട്ട് വീട്ടിലേക്ക് വിളിക്കുന്ന അനീഷ് ചൊവ്വാഴ്ച രാത്രി ആയിട്ടും വിളിച്ചില്ല.അച്ഛൻ തോമസ് അനീഷിന്റെ ഫോണിലേക്ക് തുടരെ വിളിക്കുമ്പോഴും സ്വിച്ച് ഒഫ്.അനീഷിന്‍റെ സഹപ്രവർത്തകരെ മാറി മാറി വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല.
രാത്രിയിൽ അനീഷിന്‍റെ സഹപ്രവർത്തകരിൽ ഒരാൾ തോമസിനെ മടക്കി വിളിച്ച് അനീഷിന് അപകടം പറ്റിയെന്നറിയിച്ചു.വൈകാതെ ബന്ധുക്കളിൽ ആരുടെയെങ്കിലും നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിളിയെത്തി. അനീഷിന്‍റെ ഭാര്യ എമിലിയുടെ അമ്മാവന്‍റെ ഫോൺ നമ്പർ കൈമാറി.അനീഷിന്‍റെ വീരമൃത്യുത്യുവിന്‍റെ വിവരം ചൊവ്വാഴ്ച രാത്രി വൈകി അദ്ദേഹത്തെ വിളിച്ചാണ് അറിയിച്ചത്.ആ വിവരം അറിഞ്ഞത് മുതൽ എമിലിയുടെ കണ്ണുകൾ തോർന്നിട്ടില്ല. കാര്യമൊന്നുമറിയാതെ അമ്മയുടെ ചുറ്റുവട്ടങ്ങളിൽ വാടിയ മുഖവുമായി ഹന്നയുണ്ട്. അഞ്ചൽ സെന്‍റ് ജോൺസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹന്ന.
ഈ മാസം 25ന് നാട്ടിൽ വരാനിരിക്കെയാണ് അനീഷ് തോമസിന്റെ വീരമ്യത്യു.രജൗരിയിലെ സുന്ദർബനി മേഖലയിലായിരുന്നു കരാർ ലംഘിച്ച് പാകിസ്ഥാന്റെ ഷെല്ലാക്രമണം.അനീഷ് തോമസിന്റെ സുഹൃത്തുക്കളാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.ഇന്ന് രാത്രിയോടെ മൃതദേഹം വീട്ടിൽ എത്തിക്കും.
പാക് ആക്രമണത്തിൽ ഒരു മേജറടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്.പ്രകോപനമില്ലാതെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം.ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്.ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.
അനീഷ് തോമസ് അവധിക്ക് എത്തുന്നതും കാത്തിരിക്കുകയായിരുന്ന കുടുംബത്തിന് മരണവാർത്ത താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.15വർഷമായി അനീഷ് തോമസ് സൈന്യത്തിൽ ചേർന്നിട്ട്.സൈന്യത്തിൽ ചേരുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു.അനീഷ് കായികരംഗത്ത് സജീവമായിരുന്നു
അതേസമയം ജമ്മുകാശ്മീരിലെ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്‍റെ(36)മൃതദേഹം ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും.തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലേക്കും അവിടെ നിന്ന് വിലാപയാത്രയായി കടയ്ക്കലിലേക്ക് കൊണ്ടുവരും.
വീട്ടിലെ പൊതുദർശനത്തിനു ശേഷം മണ്ണൂർ മർത്തൂസ് മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. 16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്.മദ്രാസ് 17 റെജിമെന്‍റിൽ ലാൻസ് നായിക്കായിരുന്നു.നായിക് റാങ്കിൽ പ്രൊമോഷൻ നേടി ആറ് മാസം മുൻപാണ് കാശ്മീരിലേക്ക് പോയത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുൻപ് നാട്ടിലെത്തിയത്.മന്ത്രി കെ രാജു,മുല്ലക്കര രത്‌നാകരൻ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ അനീഷിന്‍റെ വീട്ടിലെത്തി