പൊറുതി മുട്ടിയിട്ടാണ് താന്‍ അവനെ ഒഴിവാക്കിയത്, തന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു, അഞ്ജലി അമീര്‍ പറയുന്നു

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ണ്ടര്‍ നടി എന്ന നിലയില്‍ ശ്രദ്ധേയയാ താരമാണ് അഞ്ജലി അമീര്‍. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലും അഞ്ജലി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അഞ്ജലി. ഇപ്പോള്‍ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് പറയുതയാണ് താരം. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് അഞ്ജലി മനസ് തുറന്നത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കൂടെക്കൂടിയ ആളില്‍ നിന്നുമുണ്ടായ കയ്പ്പേറിയ അനുഭവത്തെക്കുറിച്ചാണ് അഞ്ജലി മനസ് തുറന്നത്.

അഞ്ജലി അമീറിന്റെ വാക്കുകള്‍ ഇങ്ങനെ, തനിക്ക് അവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അവനാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് പുറകേ കൂടിയത്. താന്‍ നോ പറയുകയായിരുന്നു. ഇങ്ങനെയൊരാള്‍ കല്യാണം കഴിച്ച് കൂടെ താമസിക്കാം എന്ന് പറയുമ്പോള്‍ നീ എന്തിനാണ് നോ പറയുന്നതെന്നായിരുന്നു ബന്ധുക്കള്‍ തന്നോട് ചോദിച്ചത്. എന്നാല്‍ താന്‍ എവിടെയെങ്കിലും പോയാലോ ആരോടെങ്കിലും സംസാരിച്ചാലോ തന്നേയും അവരേയും അടിക്കുന്ന തരത്തിലായിരുന്നു അയാളുടെ സ്വഭാവം.

ഒരു പരിപാടിക്കിടെ അയാള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അടിച്ചിട്ടുണ്ട്. തനിക്ക് ടച്ചപ്പ് ചെയ്തതിനായിരുന്നു തല്ലിയത്. ഇത്തരത്തില്‍ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. അതേസമയം സ്ത്രീകളെ കാണുമ്പോള്‍ അവന് പോയി സംസാരിക്കാം, എന്നാല്‍ താന്‍ സംസാരിക്കാന്‍ പോയാലാണ് പ്രശ്നം. തനിക്ക് തുടക്കത്തില്‍ ഇതൊന്നും പ്രശ്നമായിരുന്നില്ല, പൊസസീവ്നെസ് ഉള്ളത് സ്നേഹക്കൂടുതല്‍ ആണെന്നായിരുന്നു താന്‍ കരുതിയിരുന്നത്.

പിന്നീട് ഇയാള്‍ തന്നെ ഫ്ളാറ്റില്‍ പൂട്ടിയിടുകയുണ്ടായി. ആ സമയത്ത് സുഹൃത്തുക്കളാണ് തന്നെ രക്ഷിച്ചത്. താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിക്കുകയും ചെയ്തു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോയെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചത്. ഇതോടെ താന്‍ പോലീസില്‍ പരാതി നല്‍കി. ഇത്തരം സംഭവങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ട പരിഗണന നിയമസംവിധാനത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് തനിക്ക് തോന്നിയത്. പൊറുതി മുട്ടിയിട്ടാണ് താന്‍ അവനെ ഒഴിവാക്കിയത്. തന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു. വയനാട്ടില്‍ പോയി എന്‍ഗേജ്മെന്റ് നടത്തിയിരുന്നു. അവന് ആത്മാര്‍ത്ഥയുള്ളതായി താന്‍ വിശ്വസിക്കുന്നില്ല.