ലിവിങ് ടുഗദര്‍ പങ്കാളിക്കെതിരെ ആരോപണവുമായി നടി അഞ്ജലി അമീര്‍

കൊച്ചി : അഞ്ജലി അമീര്‍ ഫേസ്ബുക്ക് ലൈവിലെത്തി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലിവിങ് ടുഗദര്‍ സമയം കൂടയുണ്ടായിരുന്ന ആള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീറിന്റെ വെളിപ്പെടുത്തല്‍. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ പറഞ്ഞതായി നടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് ആരോപണവുമായി അഞ്ജലി അമീര്‍ രംഗത്തെത്തിയത്. ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി പറയുന്നു. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.

‘എനിക്കെതിരെ ഒരാള്‍ ആസിഡ് ഭീഷണിയുയര്‍ത്തിയെന്ന് ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. ചില സാഹചര്യങ്ങളില്‍ ഒരാളുമായി ഞാന്‍ ലിവിങ് ടുഗെതറിലായിരുന്നു. ചില പ്രശ്‌നങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കാന്‍ മാനസികമായി നല്ല ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നെല്ലാമാണ് ഭീഷണി.ഞാന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എന്റെ ജീവിതത്തില്‍ ഇനിയെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിനെല്ലാം പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിയ്ക്കായിരിക്കും. നാലു ലക്ഷത്തോളം രൂപ ഇയാള്‍ എനിക്കു തരാനുണ്ട്. മനസുകൊണ്ട് അത്ര അടുപ്പമില്ലായിരുന്നെങ്കിലും ഞങ്ങള്‍ ഒരുവീട്ടില്‍ തന്നെയായിരുന്നു താമസം. കോളേജിലേക്ക് എന്നെ കൊണ്ടുപോകും. അവിടെയെത്തി, ഞാനിറങ്ങിയാല്‍ പോകില്ല. കോളേജിന്റെ പരിസരങ്ങളില്‍ തന്നെ കാണും. ഞാന്‍ എവിടെയൊക്കെ പോവുന്നുണ്ട് എന്നറിയാന്‍. ഞാനാരുമായി ഫോണില്‍ സംസാരിച്ചാലും കോളേജില്‍ അയാള്‍ ഏര്‍പ്പാടാക്കിയ ശിങ്കിടികളെ വിളിച്ച് പറഞ്ഞ് അവരെയൊക്കെ ഭീഷണിപ്പെടുത്തും.

ഒന്നരവര്‍ഷമായി അയാള്‍ക്ക് ജോലിയില്ല. ഞാന്‍ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവന്‍ ഇയാള്‍ക്ക് കൊടുക്കേണ്ടിയും വരുന്നു. വളരെക്കാലമായി ഞാന്‍ പറയുന്നു. എനിക്കു നിങ്ങളോടു പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച് പിന്നാലെ കൂടും. അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാള്‍ മുതലെടുക്കുന്നത്. ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ ആരുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. അത്ര നിവൃത്തികേടുകൊണ്ടാണ് ലൈവില്‍ വരുന്നത്.’

‘അനീസ് വി സി എന്നാണ് അയാളുടെ പേര്. കൊടുവള്ളി സ്വദേശിയാണ്.’ ആസിഡ് ഭീഷണി മുഴക്കിയ വ്യക്തിയുടെ മാതാപിതാക്കളുടെ പേരുകളും അഞ്ജലി ലൈവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.’എന്നെയൊന്ന് ഒഴിവാക്കിത്തന്നാല്‍ മതി. എവിടെയെങ്കിലും പോയി വീടെടുത്തു താമസിച്ചോളാം.’ അഞ്ജലി പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുകയാണ്. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. തന്റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.

ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ.അജിത് കുമാറിന്റേതാണ്. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മലയാളത്തിസും തമിഴിലുമുള്ള നിരവധി പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകും.

നേരത്തെ ആദ്യമായി ചാന്ദുപൊട്ട് സിനിമ കണ്ടതും അതിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവവത്തെക്കുറിച്ച് അഞ്ജലി പറഞ്ഞിരുന്നു. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ, എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം ‘ ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്ബുഷ്ടമായിരുന്നു എന്റെയും ബാല്യം. അഞ്ജലി അമീര്‍ പറഞ്ഞിരുന്നു.