വയ്യാതെ ആയെന്ന് അറിഞ്ഞ് എന്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജ് സുരേഷേട്ടന്റെ, കരുതലിന്റെ കഥ പറഞ്ഞ് അഞ്ജന

മീന്‍ വിറ്റും പോത്തുവളര്‍ത്തിയും ഉപജീവനം നടത്തുന്ന അഞ്ജനയെ കാണാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തി ബിജെപി എംപി സുരേഷ് ഗോപി. അഞ്ജനയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. കൊറോണ പ്രതിസന്ധി മറികടക്കാന്‍ മീന്‍ വില്‍പ്പന ആരംഭിച്ച അജ്ഞനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ച് വീണ്ടും പറഞ്ഞിരിക്കുകയാണ് അഞ്ജന. തന്നെ കാണാന്‍ വീണ്ടും അദ്ദേഹം എത്തിയതിന്റെ സന്തോഷവും അഞ്ജന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ തുറന്ന് പറഞ്ഞു.

അഞ്ജനയുടെ വാക്കുകളിങ്ങനെ, വയ്യാതെ ആയെന്ന് അറിഞ്ഞ് എന്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജും ഇദ്ദേഹത്തിന്റെ അയിരുന്നു. ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണമെന്നും ഇടയ്ക്ക് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും പറഞ്ഞു. സത്യം പറഞ്ഞാല്‍ എന്റെ വേദനയ്ക്കിടയിലും എനിക്കത് വലിയൊരു സന്തോഷമായിരുന്നു. മിനിഞ്ഞാന്ന് രാത്രി വീണ്ടും call വന്നു. അദ്ദേഹത്തിന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്… എല്ലാ വിശേഷങ്ങളും തിരക്കും… ശനിയാഴ്ച ഞാന്‍ വരാം പതിവുപോലെ ചെമ്മീനും കരിമീനും ഒക്കെ ഓഡറും ചെയ്തു.

പറഞ്ഞ വാക്ക് പാലിച്ച് ഒരു 11 മണി ഒക്കെ ആയപ്പോള്‍ അദ്ദേഹത്തിന്റെ Member of Parliament എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതി വെച്ച വണ്ടി വന്നു നിന്നു… വണ്ടിയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറന്നു… അമ്മ എന്നെ എടുത്ത് വണ്ടിയുടെ അടുത്തേയ്ക്ക് നിര്‍ത്തി…. കാല് ശ്രദ്ധിക്കണം അധികം അനക്കരുത് എന്ന് ആദ്യമേ പറഞ്ഞു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളും കൂടെ ഉണ്ടായിരുന്നു. ഞങ്ങളെ പരസ്പ്പരം പരിചയപ്പെടുത്തി.

ഒരുപാട് സംസാരിക്കണം എന്നാഗ്രഹിച്ച് ചെന്ന ഞാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. MP യുടെ വണ്ടി നിര്‍ത്തിയിട്ടത് കണ്ട് ഓടി അടുത്ത പോലീസ്‌കാരനോട് നിങ്ങളുടെ നാട്ടുകാരി ഇപ്പോള്‍ എന്റെയും നാട്ടുകാരിയാണ്. എന്നെ കാണാന്‍ വന്നതാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പറഞ്ഞു. സന്തോഷം കൊണ്ട് ഞാന്‍ അമ്മയുടെ കയ്യില്‍ ഇറുക്കി പിടിച്ചു. വിശേഷങ്ങള്‍ എല്ലാം പറഞ്ഞ് ഒപ്പം നിന്നൊരു ഫോട്ടോയും എടുത്ത് പതിവുപോലെ അദ്ദേഹത്തിന്റെ സ്‌നേഹവുമറിയിച്ച് ഞങ്ങള്‍ പിരിഞ്ഞു.

ആദ്യമായി എന്നെ വിളിച്ചപ്പോള്‍ എനിക്കുണ്ടായ അതേ ആശ്ചര്യവും ഞെട്ടലും തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ വിളിയിലും കണ്ടുമുട്ടലിലും എനിക്ക് ഉണ്ടാകുന്നത്. എല്ലാത്തിലുമുപരി പച്ചയായ ഒരു മനുഷ്യസ്‌നേഹി. അറിയാതെ എങ്കിലും ആദ്യമായി ചേട്ടനെന്ന് വിളിച്ചപ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുന്നോട്ടും ഈ സ്‌നേഹവും പരിഗണനയും കിട്ടുമെന്ന്. ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് ഒരായിരം നന്ദി സ്‌നേഹം സുരേഷേട്ടാ.