വിനോദ് എന്ന ഹൈന്ദവ പേര് ഒന്നുകൊണ്ട് മാത്രമാണ് അയാളെ സംഘിയാക്കി, ഇസ്ലാം വിരുദ്ധനാക്കി അഡ്രസ്സ് ചെയ്തത്, അഞ്ജു പാര്‍വതി പറയുന്നു

തിരുവനന്തപുരം: ഓച്ചിറ എസ് ഐ വിനോദിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി. ഇന്ന് ഏത് വിഷയവും വൈറലാകാനും ആളികത്തിക്കാനും ഏറ്റവും എളുപ്പം അതില്‍ മതം തിരുകി കയറ്റുമ്പോഴാണെന്ന് അഞ്ജു പാര്‍വതി പറഞ്ഞു. ഓച്ചിറയിലെ പോലീസ് ഓഫീസര്‍ക്കെതിരെയുളള പര്‍ദ്ദ ആരോപണം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും, രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ ഇതരമതങ്ങളോടുള്ള അസഹിഷ്ണുത മൂലമോ ഇല്ലാത്ത ഇസ്ലാമിക വിരുദ്ധത ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നത് സമൂഹത്തില്‍ കലാപം ഉണ്ടാക്കാനുള്ള പ്രതൃക്ഷ ശ്രമം തന്നെയാണെന്ന് അഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ജുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മതം എന്ന ‘വിഷ’ ത്തെ സമര്‍ത്ഥമായ trump card ആക്കി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പ്രവണത അടുത്ത കാലത്തായി വളരെ കൂടുതലാണ്. ഇന്ന് ഏത് വിഷയവും വൈറലാകാനും ആളികത്തിക്കാനും ഏറ്റവും എളുപ്പം അതില്‍ മതം തിരുകി കയറ്റുമ്പോഴാണ് . ഓച്ചിറയിലെ പോലീസ് ഓഫീസര്‍ക്കെതിരെയുളള പര്‍ദ്ദ ആരോപണം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ ഇതരമതങ്ങളോടുള്ള അസഹിഷ്ണുത മൂലമോ ഇല്ലാത്ത ഇസ്ലാമിക വിരുദ്ധത ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നത് സമൂഹത്തില്‍ കലാപം ഉണ്ടാക്കാനുള്ള പ്രതൃക്ഷ ശ്രമം തന്നെയാണ്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം ന്യൂനപക്ഷത്തെ കൊല്ലുന്നെ എന്ന ഇരവാദ കരച്ചില്‍ ഈ സമുദായത്തിന് തന്നെയാണ് തിരിച്ചടിയാകാന്‍ പോകുന്നത്. അഫ്‌സല്‍ ഇട്ട പോസ്റ്റിനൊപ്പം ഉള്ള വീഡിയോയില്‍ ഈ വസ്ത്രമാണോ നിങ്ങളുടെ പ്രശ്‌നമെന്ന് ആ ഉമ്മയാണ് പോലീസുകാരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിക്കുന്നത്. അവര്‍ അങ്ങോട്ട് ചോദിച്ചതല്ലാതെ പോലീസുകാര്‍ പറഞ്ഞതല്ല ആ വസ്ത്രധാരണ പരാമര്‍ശം. ഇനി പോസ്റ്റിലെ കാര്യങ്ങള്‍. കായംകുളത്ത് പഠിക്കുന്ന അനിയത്തിയെ ഹോസ്റ്റലില്‍ നിന്നും വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടു വരുവാന്‍ ലോക്ഡൗണ്‍ ദിനത്തില്‍ കുടുംബസമേതം ( കൊച്ചുകുട്ടി ഉള്‍പ്പെടെ ) പോകുമ്പോള്‍ അത് പ്രോട്ടോക്കോള്‍ ലംഘിക്കല്‍ തന്നെയാണ്. അതിനു മുന്നേ പോസ്റ്റില്‍ പറയുന്നുണ്ട് MSM കോളേജ് അടച്ചുവെന്ന് ? പക്ഷേ കോളേജ് അടച്ചിട്ടില്ലല്ലോ. പോസ്റ്റില്‍ പറയുന്നു ഞങ്ങള്‍ 70 കിലോമീറ്റര്‍ ദൂരം വന്നപ്പോഴും 7 സ്ഥലത്ത് വച്ച് പോലീസുകാര്‍ തടഞ്ഞുവെന്നും രേഖകള്‍ കാണിച്ചപ്പോള്‍ യാത്രക്ക് അനുമതി നല്‍കിയെന്നും. അത് ശരിയായിരിക്കും. കാരണം ആ ഇടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആ സത്യവാങ്ങ്മൂലം അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം അവര്‍ക്കറിയില്ല കായംകുളം MSM കോളേജ് കാമ്പസ് ഇലക്ഷന്‍ കഴിഞ്ഞേ അടയ്ക്കുകയുള്ളുവെന്ന്. അതു കാരണം അഫ്‌സല്‍ പറഞ്ഞ കോളേജ് അടച്ചുവെന്ന നുണ അവര്‍ വിശ്വസിച്ചു.

കോളേജിന്റെ 5 കിലോമീറ്റര്‍ മാത്രം ദൂരെ വച്ചാണ് ഓച്ചിറ പോലീസ് സ്റ്റേഷനിലെ വിനോദ് എന്ന ഓഫീസര്‍ അവരെ തടയുന്നത് എന്നാണ് പോസ്റ്റില്‍. തന്റെ സ്റ്റേഷന്‍ പരിധിയിലെ M.S.M കോളെജ് അടച്ചിട്ടില്ലെന്നും അവിടെ തിരഞ്ഞെടുപ്പ് ആണെന്നും അത് കഴിഞ്ഞിട്ടേ കോളേജ് അടക്കൂവെന്നും അറിയുന്ന ഓച്ചിറ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് അവരെ ചോദ്യം ചെയ്തു. നുണ പറയുന്നുവെന്ന് തോന്നിയ അദ്ദേഹം അവരോട് തിരിച്ചു പോകാന്‍ പറഞ്ഞു. അതിലെന്താണ് തെറ്റ്? വാസ്തവത്തില്‍ ആരോപണം ഉന്നയിച്ച വ്യക്തികള്‍ തങ്ങളുടെ രാഷ്ട്രീയബന്ധത്തിന്റെ ധൈര്യത്തില്‍ പോലീസുമായി രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാക്കി കാണും .അതിന്റെ ദേഷ്യത്തില്‍ പോലീസ് ഓഫീസര്‍ അവരെ തടഞ്ഞുവെച്ചതാവും. അതിനപ്പുറം അവിടെ മതത്തിനും പര്‍ദ്ദക്കും ഒക്കെ എന്താണ് സ്ഥാനം ? പര്‍ദ്ദയിടാത്ത ഒരു സ്ത്രീയാണ് ഇന്ന് അവിടെ ഈ സ്ഥാനത്തെങ്കില്‍ ഇത് തന്നെയല്ലേ സംഭവിക്കുക ? കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് പഴം വാങ്ങാന്‍ പുറത്തിറങ്ങിയവര്‍ വരെ അകത്തായതല്ലേ ? അന്നൊന്നും മതം പൊക്കിക്കൊണ്ട് ആരും വന്നില്ലല്ലോ.

അഫ്‌സല്‍ ഇട്ട വീഡിയോയില്‍ ഒന്നിലും പോലീസുകാര്‍ കയര്‍ത്തു സംസാരിക്കുന്നതായി കാണുന്നില്ല. പര്‍ദ്ദ വിഷയം ആവര്‍ത്തിച്ച് ആ സ്ത്രീ പറയുന്നുമുണ്ട്. മാത്രവുമല്ല ആ വീഡിയോയില്‍ വരുന്ന വണ്ടികളെയൊക്കെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുന്നതും കാണാം. പോസ്റ്റ് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും ഇത് കെട്ടിച്ചമച്ച ഒരാരോപണം മാത്രമാണെന്ന്. മതം വച്ച് കളിക്കുന്ന ഒന്നാന്തരം ഇരവാദം . പേര് നോക്കി ഒരാളെ സംഘി ചാപ്പ നല്‍കുന്ന ചീപ്പ് politricks. ആ അരി ഇനി ഒട്ടും വേവില്ല അഫ്‌സലേ. ഫേക്ക് ഇസ്ലാം വിരുദ്ധത മതവിശ്വാസികളും മുസ്ലിം സംഘടനകളും പണ്ഡിതന്മാരും ജാഗ്രതയോടെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ഒരു വിഷയമാണ്. നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരെ തടഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിച്ച ഒരു പോലീസ് ഓഫീസര്‍ക്ക് നേരെ മത പ്രചാരണം നടത്തിയത് കുറ്റകരമാണ്.

ഇന്നത്തെ സംഭവത്തിലെ യഥാര്‍ത്ഥ ഇര ആ പോലീസ് ഉദ്യോഗസ്ഥനാണ്. വിനോദ് എന്ന ഹൈന്ദവ പേര് ഒന്നുകൊണ്ട് മാത്രമാണ് അയാളെ സംഘിയാക്കി, ഇസ്ലാം വിരുദ്ധനാക്കി അഡ്രസ്സ് ചെയ്തത്. ഇവിടെ ഇപ്പോള്‍ ശരിക്കും വേട്ടയാടപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണ്.