ശ്രീറാമിനെ വിവാഹം കഴിച്ചത് ഇവരുടെ പേഴ്സണൽ ചോയ്സാണ്,അതിലിടപ്പെടാൻ അന്യന് എന്തവകാശം, .അഞ്ചു പാർവതി പ്രബീഷ്

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയതിനെ തുടർന്ന് ജില്ലാ കളക്ടർ രേണു രാജിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നു വന്നത്. ബാലാവകാശ കമ്മീഷനടക്കം രേണു രാജിനെതിരെ കേസ് നൽകിയിരുന്നു. ഇപ്പോൾ ജില്ലാകളക്ടറെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ചു പാർവ്വതി പ്രബീഷ് . പലരുടെയും കമൻ്റുകൾ തീർത്തും അസഭ്യമാണ്. ശ്രീറാം വെങ്കിട്ടരാമനെ വിവാഹം കഴിച്ചത് അവരുടെ പേഴ്സണൽ ചോയ്സാണ്. അതിലിടപ്പെടാൻ അന്യന് എന്തവകാശമെന്ന് അഞ്ജു ചോദിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എറണാകുളം കളക്ടർ ശ്രീമതി.രേണു രാജ് അവധി പ്രഖ്യാപിക്കാൻ വൈകിയതിനെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും നേരിട്ട ബുദ്ധിമുട്ട് മനസ്സിലാക്കുകയും ചെയ്യുന്നു. കളക്ടർ എന്ന നിലയിൽ സംഭവിച്ച ആ കൃത്യവിലോപത്തെ ചൂണ്ടികാണിക്കുന്നതിൽ തെറ്റില്ല. പക്ഷേ അതിൻ്റെ പേരിൽ അവരുടെ സ്വകാര്യ ജീവിതത്തെ പരസ്യമായി തേജോവധം ചെയ്യുന്നത് തീർത്തും മര്യാദകേടാണ്. പലരും ഇത് ഒരവസരമാക്കി മാറ്റി അവരുടെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനോടുള്ള വൈരാഗ്യം തീർക്കാനായി വ്യക്തിഹത്യ ചെയ്യുകയാണ്. എന്ത് വൃത്തികേടാണിത്!

പലരുടെയും കമൻ്റുകൾ തീർത്തും അസഭ്യമാണ്. ശ്രീറാം വെങ്കിട്ടരാമനെ വിവാഹം കഴിച്ചത് അവരുടെ പേഴ്സണൽ ചോയ്സാണ്. അതിലിടപ്പെടാൻ അന്യന് എന്തവകാശം? ഇന്നത്തെ അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ശ്രീമതി രേണു രാജിന് സംഭവിച്ച പിഴവിനെ വിമർശിക്കാം. അത് പൗരധർമ്മം. പക്ഷേ തീർത്തും സ്വകാര്യമായ അവരുടെ കുടുംബജീവിതത്തെ ഇതുമായി കൂട്ടിക്കുഴയ്ക്കുന്നത് ശുദ്ധ തെമ്മാടിത്തരം.

മഴ കനത്ത് പെയ്യുന്ന ഈ അവസരത്തിൽ സ്വന്തം മക്കളെ സ്‌കൂളിൽ വിടാനും വിടാതിരിക്കാനുമുള്ള തീരുമാനം മാതാപിതാക്കൾക്ക് എടുക്കാവുന്നതല്ലേ ഉള്ളൂ.? കനത്ത പേമാരിയാണെന്ന് അറിയാൻ കളക്ടർ പറയണമോ? മിക്ക ജില്ലകളിലും റെഡ് അലെർട്ട് പിൻവലിച്ചിരുന്നുവെന്നത് നേര്. പക്ഷേ പെയ്യുന്നത് മൺസൂൺ ആണെന്ന് അറിയാവുന്നതാണല്ലോ. രാത്രി മഴ പെയ്തില്ലെങ്കിലും രാവിലെ മഴയുണ്ടാവുമോ ഇല്ലയോ എന്ന് നമുക്ക് തന്നെ നോക്കിയാൽ മതിയല്ലോ. ! പിന്നെ ചെറിയ കുഞ്ഞുങ്ങളെ ഈ പെരുമഴയത്ത് ഒരു ദിവസം സ്കൂളിൽ വിട്ടില്ലെന്ന് കരുതി ഭാവിയിൽ അവർക്ക് കിട്ടാവുന്ന സിവിൽ സർവീസ് സീറ്റ് ഒന്നും വെള്ളം കൊണ്ടുപോവില്ല.
മഹാമാരി സമയത്ത് മാസങ്ങളോളം സ്കൂളിൽ പോകാതിരുന്നിട്ടുണ്ട് നമ്മുടെ കുഞ്ഞുങ്ങൾ. ആഴ്ചയിൽ ഒരു മണിക്കൂർ ഓരോ വിഷയം മാത്രം പഠിപ്പിച്ച് മഹാമാരിയെ അതിജീവിച്ചു നിന്നിരുന്നു നമ്മുടെ വിദ്യാലയങ്ങൾ. അതിനനുസരിച്ച് ടൈംലൈൻ സെറ്റ് ചെയ്തവരാണ് നമ്മുടെ കുഞ്ഞുങ്ങൾ.

അവർ ഈ പേമാരി സമയത്ത് നഷ്ടമാവുന്ന പഠിപ്പ് മാനേജ് ചെയ്തോളും. പിന്നെ മഴക്കെടുതികൾ തീരാതെ കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കണ്ട എന്ന തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാനവിദ്യാഭ്യാസ വകുപ്പാണ്. എറണാകുളം കളക്ടർ അവധി പ്രഖ്യാപിക്കാൻ താമസിച്ചു എന്നത് നേര്..!! അതിൻ്റെ പേരിൽ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടായി എന്നതും നേര്!! പക്ഷേ അതിൻ്റെ പേരിൽ അവരെ വ്യക്തിഹത്യ ചെയ്യുന്നതിനോടും അവരുടെ സ്വകാര്യ ജീവിതത്തെ വലിച്ചിഴയ്ക്കുന്നതിനോടും തീർത്തും വിയോജിപ്പ്.