പോലീസ് മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് എന്ത് പേടി, ഇങ്ങനെ പോയാൽ അവൾക്ക് ക്ലീൻചിറ്റ് നൽകും- അഞ്ജു പാർവതി പ്രഭീഷ്

ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തിയ സംഭവത്തിൽ, പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഈ വിഷയത്തിൽ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഒരു പാവം പയ്യനെ കഷായത്തിൽ വിഷം കലർത്തി ഇഞ്ചിഞ്ചായി കൊന്ന ഒരുവളെയാണ് ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്നിക്കിനെന്നവണ്ണം തെളിവെടുപ്പിന് കൊണ്ടുവരുന്നതെന്നും മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് പേടി എന്തിനെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

കുറിപ്പിങ്ങനെ,

കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ സ്വന്തം കൃഷിയിടത്തിലെ കെണിയിൽ കുടുക്കിയെന്ന കുറ്റത്തിന് കൈയ്യാമം വച്ച് കൊടുംകുറ്റവാളികളെ പോലെ മൂന്ന് പയ്യന്മാരെ ( സഹോദരന്മാരാണെന്ന് തോന്നുന്നു) തെളിവെടുപ്പിന് കൊണ്ടുവരുന്നത് ഈ അടുത്ത് കണ്ടിരുന്നു. അങ്ങനെയുള്ള നാട്ടിലാണ് ഒരു പാവം പയ്യനെ കഷായത്തിൽ വിഷം കലർത്തി ഇഞ്ചിഞ്ചായി കൊന്ന ഒരുവളെ ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്നിക്കിനെന്ന വണ്ണം തെളിവെടുപ്പിന് കൊണ്ടുവരുന്നത്. ഒരു മർഡർ കേസിലെ പ്രതിയാണ് അവൾ. എന്നാൽ അവൾക്ക് വിലങ്ങണിയിച്ചിട്ടുണ്ടോ? ഏയ് ഇല്ല! കാരണം അവൾ റാങ്ക് ഹോൾഡറും സ്മാർട്ടുമാണല്ലോ. ! ശരി. എന്നാൽ പ്രതിയുടെ ശരീരഭാഷയിൽ കുറ്റബോധമോ പോലീസിനെ പേടിയോ അങ്ങനെയെന്തെങ്കിലും? ഏയ്! എന്തിന്? പോലീസ് മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് എന്ത് പേടി; എന്ത് regret ? കാരണം പോലീസ് ഭാഷയിൽ അവൾ ബോൾഡും ഫൈനുമാണല്ലോ!

ഇതെന്തൊരു ലോകമെന്ന് ഞെട്ടേണ്ട കാര്യമൊന്നുമില്ല. ഇവിടെ കുറച്ചു നാളുകളായി ഇങ്ങനൊക്കെയാണ് ഭായ് ! പണവും പിടിപ്പാടും പ്രിവിലേജുമുള്ള ഏതൊരുത്തനും പോലീസ് സ്റ്റേഷനും ജയിലുമൊക്കെ സുഖവാസ കേന്ദ്രങ്ങളാണ്. വിശപ്പ് കൊണ്ട് നാഴി അരി കവർന്നവനെ തച്ചുടച്ച് കൊന്നിട്ട്, സെൽഫിയിൽ പ്രതികളെ മൊത്തം കണ്ടിട്ടും അവൻ്റെ കൊലയ്ക്ക് സാക്ഷികളാവാൻ ആരും തയ്യാറാവാത്ത നാടാണിത്. വാളയാറിൽ തൂങ്ങി നിന്നാടിയ കുഞ്ഞുമക്കൾക്ക് നീതി ലഭിക്കാതെ പോയൊരിടത്ത്, ഇതല്ല ഇതിനപ്പുറവും നടക്കും.

ഹെൽമെറ്റ് വയ്ക്കാതെ വണ്ടിയോടിക്കുന്നതും കൃഷിയിടം നശിപ്പിക്കുന്ന വന്യമൃഗങ്ങളെ അറിയാതെ കൊല്ലുന്നതും അംഗനവാടിയിൽ കയറി കഞ്ഞിവച്ചു കുടിക്കുന്നതും ഒക്കെ കൊടും കുറ്റമായ ഈ നാട്ടിൽ ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പയ്യനെ വീട്ടിൽ വിളിച്ചുവരുത്തി സ്നേഹത്തിൽ പൊതിഞ്ഞ ചതിയുടെ വിഷം കുടിപ്പിക്കുക, എന്നിട്ട് അവൻ്റെ ആന്തരികാവയവങ്ങൾ ഒന്നൊന്നായി ദ്രവിച്ചുവീഴുന്ന വേദനയറിഞ്ഞ് പത്തിരുപത്തിനാല് ദിവസം അറഞ്ഞ് അർമാദിക്കുക. അവനവിടെ ഇഞ്ചിഞ്ചായി മരണത്തിനു കീഴടങ്ങുമ്പോൾ വീട്ടുകാരുമായി ചേർന്ന് പോലീസിനെ കബളിപ്പിക്കാനുള്ള നാടകങ്ങൾ പ്ലാൻ ചെയ്യുക. പോലീസ് സ്റ്റേഷനിൽ ചെന്നിട്ടും ആത്മഹത്യാ നാടകം നടത്തി മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ വാങ്ങി കൊടുക്കുക. ഇത്രയുമൊക്കെ കുറ്റബോധത്തിൻ്റെ നേരിയ ലാഞ്ചന പോലും ഇല്ലാതെ ചെയ്ത പെണ്ണിനെയാണ് സുഖവാസ കേന്ദ്രത്തിൽ ടൂറിസ്റ്റ് ഗൈഡുകൾ അകമ്പടി സേവിക്കുന്ന പോലെ പോലീസ് അമ്മാവന്മാർ കൊണ്ടു നടന്ന് തെളിവെടുപ്പ് നടത്തുന്നത്.

ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഇവൾ ഈ കേസിൽ നിന്നും ഈസിയായി ഊരി പോകും. ആ ഒരു കോൺഫിഡൻസ് അവളിൽ കാണാൻ കഴിയുന്നുണ്ട്. ഒരു ക്രിമിനൽ നേടിയ റാങ്കും അവളുടെ സ്മാർട്ട്നെസ്സും ബോൾഡ്നെസ്സും മാത്രം കാണുന്ന കേരളാ പോലീസ് അവൾ നടത്തിയ കൊടുംപാതകത്തിന് ഇങ്ങനെ പോയാൽ ക്ലീൻചിറ്റ് നല്കി ഊരിക്കും.ഇനി നാളെ വരുന്ന വേർഷൻ മിക്കവാറും ഇവൾക്ക് മനോരോഗം ഉണ്ടെന്നായിരിക്കും. ജ്യോതിഷവും അന്ധവിശ്വാസവും കഥ പാളിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ കഥ വന്നു. അതും ഏശാതെ വരുമ്പോൾ മനോരോഗം വരും. നോക്കിക്കോ. !

ഷാരോൺ എന്ന പാവം പയ്യൻ ഈ നെറികെട്ട , ബോൺ ക്രിമിനൽ പെണ്ണിനെയാണല്ലോ ജീവനു തുല്യം സ്നേഹിച്ചതെന്നോർക്കുമ്പോൾ വല്ലാതെ ഹൃദയം വിങ്ങുന്നു. ഒരു കണക്കിന് ആ കുഞ്ഞ് പോയത് നന്നായി എന്ന് തോന്നുന്നു. ആശുപത്രിയിൽ നിന്നും പാതിവെന്തടർന്ന ആന്തരികാവയവങ്ങളുമായി ആ കുഞ്ഞ് ജീവിതത്തിലെങ്ങാനും മടങ്ങി വന്നിരുന്നുവെങ്കിൽ മനസ്സ് വെന്തടർന്നു പോയേനേ. ആശുപത്രിക്കിടക്കയിൽ പാതിവെന്തു കിടന്നപ്പോഴും ” വാവേ എന്നെ മറക്കല്ലേ ” എന്നു വിളിച്ചപേക്ഷിച്ചത് പെൺരൂപം പൂണ്ട രാക്ഷസീയതയെ ആയിരുന്നുവെന്ന തിരിച്ചറിവിൽ ആ കുഞ്ഞ് ആത്മനിന്ദകൊണ്ട് ഇഞ്ചിഞ്ചായി എരിഞ്ഞേനേ. എന്നാലും കുഞ്ഞേ, ഈ നെറികെട്ട ലോകത്തിൽ ഒരു അയ്യോ പാവം പയ്യനായി നീ ജീവിച്ചു പോയല്ലോ.

ശരിക്കും ഷാരോൺ എന്ന പയ്യൻ രണ്ടു വട്ടം കൊല്ലപ്പെട്ടിരിക്കുന്നു. ഒരിക്കൽ പ്രണയ പാത്രത്തിൽ വിഷം ചാലിച്ച് ഒരു രാക്ഷസി ഇഞ്ചിഞ്ചായി കൊന്നു. ഇപ്പോഴിതാ ആ കൊടും വഞ്ചകിയുടെ കൊഞ്ചലിൽ മയങ്ങി, അവളെ അരുമയായി പരിലാളിക്കുന്ന നീതി നിർവ്വഹണം ഒരിക്കൽ കൂടി ആ പയ്യൻ്റെ ആത്മാവിനെയും കൊന്നിരിക്കുന്നു.