ഉത്തരക്കടലാസ് കാണാതായ സംഭവം; ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണമെന്ന് സംശയം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്നാണ് സംശയമുണ്ട്. ഫോറന്‍സിക് സംഘവും സര്‍വകലാശാലയിലെത്തി പരിശോധന നടത്തും.

കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ ഇന്നലെ ഉച്ചയോടെ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവത്തില്‍ അകാരണമായി സസ്പെന്‍ഡ് ചെയ്ത അധ്യാപകന്‍ കെ.എ സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന നിരാഹാര സമരം തുടരുന്നതിനിടെയായിരുന്നു ഉത്തരക്കടലാസ് കണ്ടെത്തിയത്.

സംഭവത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ സര്‍വകലാശാലയിലെത്തിയ കെ. എ സംഗമേശന് അധ്യാപകര്‍ സ്വീകരണം നല്‍കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു തന്നെയാണ് പൊലീസും നല്‍കുന്ന വിവരം. ഒരാഴ്ച മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത ഉത്തരക്കടലാസ് സര്‍വകലാശാല ജീവനക്കാര്‍ തന്നെ കണ്ടെടുത്തതില്‍ ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. സര്‍വകലാശാലയില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയും ഉണ്ടാകും.