എല്ലാവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു, അന്‍വിതയുടെ കണ്ണില്‍ പുതിയ ട്യൂമറുകളില്ല, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അച്ഛന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിടുക്കി കുട്ടായാണ് അന്‍വിത. ആ കൊച്ചുമിടുക്കിയുടെ ചിരി മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ആ മാലാഖയുടെ കണ്ണിന് ക്യാന്‍സര്‍ ആണെന്ന വാര്‍ത്ത മനുഷ്യപറ്റുള്ള ആര്‍ക്കും സഹിക്കാനാവുന്നതായിരുന്നില്ല. ഇപ്പോള്‍ ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായിരിക്കുകയാണ്. ഏവരും കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അന്‍വിതയുടെ അച്ഛന്‍ വിനീത്. എല്ലാവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടെന്നും മോളുടെ കണ്ണുകള്‍ ഭേദമായെന്നും വിനീത് പറയുന്നു. അച്ഛന്‍ വിനീതിനും അമ്മ ഗോപികയ്ക്കുമൊപ്പം വീട്ടിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അന്‍വിത.

മകളുടെ ചികിത്സയ്ക്കായി നിരന്തരമായി ഹൈദരാബാദിലേക്ക് പോകേണ്ടതിനാല്‍ ഒമാനിലെ ജോലി ഉപേക്ഷിച്ച് വിനീത് നാട്ടില്‍ എത്തുകയായിരുന്നു. നാട്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ജോലിയാണ് വിനീത് ചെയ്തിരുന്നത്. ലോക്ക്ഡൗണും കോവിഡുമൊക്കെയായി ജോലിയില്‍ നിന്നും കാര്യമായ വരുമാനവും ലഭിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ഇടപെടലിലൂടെയാണ് അന്‍വിതയുടെ ചികിത്സയ്ക്കായുള്ള വന്‍തുക സമാഹരിക്കാനായത്. മൂന്നര വയസ്സുള്ള മറ്റൊരു കുഞ്ഞ് കൂടി ഇവര്‍ക്കുണ്ട്. അന്‍വിത രോഗമുക്തി നേടിയ സന്തോഷം ഒരു മാധ്യമത്തോട് പങ്കുവെയ്ക്കുകയായിരുന്നു വിനീത്.

വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ:

‘മോള്‍ടെ കീമോ കഴിഞ്ഞുള്ള രണ്ടാമത്തെ ചെക്കപ്പിന് വേണ്ടിയാണ് വന്നത്. ഇന്നലെ ഉച്ചയോട് കൂടി ഹൈദരാബാദിലെത്തി. ഇന്ന് രാവിലെ ട്രീറ്റ്‌മെന്റിനായി ഹോസ്പിറ്റലിലെത്തി. മോളെ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞത് കണ്ണില്‍ നല്ല രീതിയില്‍ മാറ്റമുണ്ട്. പുതിയതായി ട്യൂമര്‍ വരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന ട്യൂമര്‍ കഴിഞ്ഞ തവണ ലേസര്‍ ചെയ്തതോടെ ചുരുങ്ങി ചെറുതാകുകയും ചെയ്തു. എല്ലാത്തവണയും ലേസര്‍, ക്രയോ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇനിയൊരു മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞ് നമുക്ക് നോക്കാം. രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പോയത്. ഇത്രയും കാലത്തിനുള്ളില്‍ പുതിയ ട്യൂമര്‍ ഉണ്ടാകാത്തത് നല്ല സൂചനയാണെന്നാണ് പറയുന്നത്.

കണ്ണിന്റെ കാഴ്ച എത്ര ശതമാനമുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ബാക്കിയെല്ലാം ശരിയായിട്ടുണ്ട്. എല്ലാത്തവണയും ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വരുമ്പോള്‍ മോള്‍ക്ക് ലേസറിന്റെയും കീമോയുടെയുമൊക്കെ വേദന ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അതില്ലെന്നതാണ് ഏറെ ആശ്വാസം. അനസ്‌തേഷ്യയുടെ ചെറിയ മയക്കം മാത്രമേ ഉള്ളൂ. സ്വാതി കല്‍ക്കി എന്ന ഡോക്ടറാണ് മോളെ ചികില്‍സിക്കുന്നത്. സ്വാതി ഡോക്ടര്‍ കണ്ണില്‍ മരുന്നൊഴിച്ചു. എല്ലാം ശരിയായി എന്നാണ് മോള്‍ പറയുന്നത്. സാമൂഹിക സുരക്ഷാ മിഷന്റെയും ആശ്രയയുടെയും സഹായത്തോടെയാണ് ആംബുലന്‍സ് വിട്ടുകിട്ടിയത്.

ലോക്ഡൗണ്‍ കാലത്ത് ചികില്‍സയ്ക്കായി ഹൈദരാബാദിലേക്ക് പോകാന്‍ ബുദ്ധിമുട്ടിയിരുന്നു. അന്ന് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ ഇടപെട്ട് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അങ്ങനെയാണ് ചികില്‍സയ്ക്കായി പോകാന്‍ സാധിച്ചത്. എല്ലാത്തിനും എന്നെ നേരിട്ട് പരിചയമില്ലാത്ത സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്കും ഒപ്പം സര്‍ക്കാരിനുമാണ് നന്ദി പറയുന്നത്’.