ഡല്‍ഹിയില്‍ കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം റോഡരികില്‍ കരസേനാ മേജറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. 30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാവാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫിസിയോതെറപ്പിക്കു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇവർ. ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്കാണു പോയത്. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടു പോകാൻ ഡ്രൈവറെത്തിയപ്പോൾ ഫിസിയോതെറപ്പി സെഷന് ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു മേജറെ വിവരമറിയിച്ചു. അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്.

ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറിൽ ഇവർ പോകുന്നതും കണ്ടവരുണ്ട്. സംഭവത്തിനു പിന്നിൽ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.