തീയും ചൂടും അവഗണിച്ച് സിംഹകൂട്ടിൽ നിന്ന് ബഹദൂര്‍ക്കയെ രക്ഷിച്ചത് ദിലീപ്

അനശ്വര നടൻ ബഹദൂറിന്റെ പത്താം ചരമവാർഷികമാണ് ഇന്ന്. ഹാസ്യ വേഷങ്ങളിലൂടെയാണ് ബഹദൂർ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. അതുല്യപ്രതിഭയുടെ ചരമവാര്‍ഷികത്തില്‍ വിനോദ് ​ഗുരുവായൂർ കുറിച്ച വാക്കുകൾ വൈറലാകുന്നു. ജോക്കർ എന്ന സിനിമയുടെ ഷൂട്ടിം​ഗിനടയിലുണ്ടായ സംഭവങ്ങൾ കുറിപ്പിൽ വിവരിക്കുന്നുണ്ട്. സംവിധായകൻ അരുൺ ​ഗോപി അടക്കമുള്ളവർ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്

അരുണ്‍ ഗോപിയുടെ കുറിപ്പ് വായിക്കാം:

ദിലീപ് എന്ന മനുഷ്യന്‍… ദിലീപേട്ടന്‍ എന്ന സുഹൃത്ത്.. ജോക്കര്‍ എന്ന സിനിമയുടെ ലൊക്കേഷന്‍….. ഒരു ടെന്റിന്റെ കീഴില്‍ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്. അതിനുള്ളില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട നിലയില്‍ ബഹദൂര്‍ക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും. എന്റെ നമ്ബര്‍ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീന്‍ ആണ് എടുക്കുന്നത്.

പെട്ടന്നാണ് ടെന്റിനു മുകളില്‍ പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ടെന്റ് കത്തുന്നു. തീയും പുകയും കാരണം ഞങ്ങള്‍ക്കാര്‍ക്കും അവിടേക്കെത്താന്‍ പറ്റുന്നില്ല. സിംഹക്കൂട്ടില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട ബഹദൂര്‍ക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങള്‍ ഭയന്നു. സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച് കൂടുതുറന്ന് ചങ്ങല അഴിച്ച്‌ ബഹദൂര്‍ക്കയെ പുറത്തേയ്‌ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓര്‍മയായി മനസ്സില്‍ ഉണ്ട്. ഭയന്നു നില്‍ക്കുന്ന ഞങ്ങളോട് ബഹദൂര്‍ക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുന്‍പില്‍ എന്റെ നമ്ബര്‍ ആയിട്ടില്ലെന്ന്.. ഇന്നു ബഹദൂര്‍ക്കയുടെ ഓര്‍മദിനം……..’ വിനോദ് ഗുരുവായൂര്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ്. ബഹദൂറിക്കയുടെ ഓര്‍മ്മകളുടെ മുന്നില്‍ പ്രണാമം