ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നില അതീവ ഗുരുതരം. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. അരുണ്‍ ജെയ്റ്റ്ലിയുടെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അരുണ്‍ ജെയ്റ്റ്ലി ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും ജെയ്റ്റ്ലി മത്സരിച്ചിരുന്നില്ല.
ശ്വാസതടസം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് ജയ്റ്റ്ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന് സന്ദര്‍ശനത്തിലാണ്. രാഷ്ട്രപതി രാം നാഥ് കോവിന്ദും കഴിഞ്ഞ ദിവസം ജയ്റ്റ്ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ പ്രധാന പങ്കുവഹിച്ചയാളാണ് അഡ്വക്കേറ്റ് കൂടിയായ ജെയ്റ്റ്ലി. ധനകാര്യ, പ്രതിരോധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെയ്റ്റ്ലി മത്സരിച്ചില്ല. കഴിഞ്ഞ വർഷം മെയ് 14 ന് എയിംസിൽ തന്നെ ജയ്റ്റ്ലിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയം റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതലകൾ ഏറ്റെടുത്തത്.