ഹൃദയാഘാതത്തിൽ ജീവൻ നഷ്ടപ്പെട്ട 23കാരന്റെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്കയച്ചത്

ഹൃദയാഘാതത്തിൽ ജീവൻ നഷ്ടപ്പെട്ട 23കാരനെക്കുറിച്ച് വികാര നിർഭരമായി കുറിക്കുകയാണ് യുഎഇയിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. രാത്രി ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഹരി ക്യഷ്ണൻ കുഴഞ്ഞ് വീഴുകയും,ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, അവിടെ വെച്ച് ഹ്യദയാഘാതം ഉണ്ടാവുകയും,അതിനെ തുടർന്ന് തലച്ചോറിനെ കാര്യമായി ബാധിക്കുകയും ചെയ്തു. 22 ദിവസം വെൻറിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്താനുളള പരിശ്രമങ്ങൾ ആത്മാർത്ഥമായി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാലും വിധി ഈ ചെറുപ്പക്കാരൻറെ ജീവിതം തട്ടിയെടുത്തെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

മാവേലിക്കര,തെക്കേക്കര സ്വദേശി 23 വയസ്സുളള ഹരിക്യഷ്ണൻറെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് അയച്ചത്.ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമാണ് ഹരിക്യഷ്ണൻറേത്.രണ്ട് വർഷങ്ങൾക്ക് മുമ്പ് ക്യാൻസർ എന്ന മഹരോഗത്തിന് മുന്നിൽ അമ്മയെ നഷ്ടപ്പെട്ടു. പെയിൻറിംഗ് പണിക്ക് പോകുന്ന അച്ഛൻ വിജയൻറെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് ഹരിക്യഷ്ണൻ ഒരു ബന്ധുവിൻറെ സഹായത്താൽ ജോലി അന്വേഷിച്ച് ദുബായിലേക്ക് വരുന്നത്.വളരെ പെട്ടെന്ന് തന്നെ ജോലി ശരിയാകുകയും ചെയ്തു.വിസ Stamp ചെയ്ത് വന്ന ദിവസമാണ് ഹരിക്യഷ്ണൻറെ ജീവിതത്തിൽ ഇരുട്ട് വീഴുന്നത്.

രാത്രി ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഹരി ക്യഷ്ണൻ കുഴഞ്ഞ് വീഴുകയും,ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, അവിടെ വെച്ച് ഹ്യദയാഘാതം ഉണ്ടാവുകയും,അതിനെ തുടർന്ന് തലച്ചോറിനെ കാര്യമായി ബാധിക്കുകയും ചെയ്തു. 22 ദിവസം വെൻറിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്താനുളള പരിശ്രമങ്ങൾ ആത്മാർത്ഥമായി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാലും വിധി ഈ ചെറുപ്പക്കാരൻറെ ജീവിതം തട്ടിയെടുത്തു. അല്ലെങ്കിലും മരണം എന്ന യാഥാർത്ഥ്യത്തിൽ നിന്ന് നമ്മുക്കാർക്കും ഒഴിഞ്ഞു മാറാനാവില്ല. അതെ… മരണം നമ്മുടെ ജീവിതത്തിലെ അനിവാര്യമായ സത്യമാണ്.ഈ ചെറുപ്പക്കാരൻറെ കാര്യത്തിൽ വളരെ പെട്ടെന്ന് ആയിരുന്നു എന്ന് മാത്രം.

ഇന്ന് ഹരിക്യഷ്ണൻറെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോൾ ഞാൻ അറിയാതെ ഓർത്തുപോയി, ഈ മാസം തന്നെ എത്രയത്ര ചെറുപ്പക്കാരാണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത് ഒരുകാലഘട്ടത്തിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരിൽ ചെറുപ്പക്കാർ വളരെ കുറവായിരുന്നു.ഇന്ന് അത് ചെറുപ്പക്കാരിൽ മാത്രം കൂടതലായി കാണപ്പെടുന്നു.ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡും ഒഴിവാക്കുന്നത് വ്യായാമവും ആണ്.ഉറക്ക നഷ്ടപ്പെടുത്തി,സാദാ സമയവും മൊബൈലിൽ ജീവിക്കുന്നവരായി തീർന്നിരിക്കുന്നു ഇന്നത്തെ യുവത്വം. അതുകൊണ്ടുതന്നെ ഹൃദ്രോഗം ഉൾപ്പടെയുള്ളവ മാരകരോഗങ്ങൾ എപ്പോൽ വേണമെങ്കിലും ഇവരെ പിടികൂടാം.സൂക്ഷിച്ചാൽ ദുഖിക്കണ്ട,ഒരുപാട് പേരുടെ പ്രതീക്ഷകളും,സ്വപ്നങ്ങളുമാണ് ഇതുവഴി നിങ്ങൾ നഷ്ടപ്പെടുത്തുന്നത്.നാളത്തെ നമ്മുടെ നാടിൻറെ ഭാവിയും നിങ്ങളിലാണെന്ന് മറക്കണ്ട.
മരണപ്പെട്ട ഹരിക്യഷ്ണൻറെ കുടുബത്തിൻറെ വേദനയിൽ പങ്ക് കൊളളുന്നതിനോടപ്പം,പരേതൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.