വേദന സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി, ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌- അഷ്റഫ് താമരശ്ശേരി

കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ഭാരം പേറി അറബ് നാട്ടിലെത്തുന്ന മലയാളിൽ ചിലരെങ്കിലും സ്വപ്‌നങ്ങൾ ബാക്കിയാക്കി ചേതനയറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന മനുഷ്യസ്‌നേഹിയുടെ ഹൃദയമിടിക്കുന്നത് പാവപ്പെട്ട പ്രവാസികൾക്കുവേണ്ടിയാണ്. പ്രവാസ ലോകത്ത് മരിച്ചവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു അസാമാന്യ മനുഷ്യൻ… ജീവിച്ചിരിക്കുന്നവർക്ക് പോലും നന്മ ചെയ്യാൻ മടിയുള്ള കാലത്താണ് മൃതദേഹങ്ങൾക്കായി അഷ്‌റഫിന്റെ ഓട്ടം. അന്യനാട്ടിൽ മരണത്തിന് മുമ്പിൽ പകച്ചു നിൽക്കുന്നവരുടെ ആദ്യ വിളിയെത്തുക അഷ്‌റഫിന്റെ ഫോണിലേക്കാണ്. തന്നെ അലട്ടുന്ന രോ​ഗത്തെക്കുറിച്ച് പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിങ്ങനെ

വർഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകൾ തള്ളി നീക്കി. സത്യം പറഞ്ഞാൽ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌. ചില പൊടിക്കൈകൾ ചെയ്ത് ദിവസങ്ങൾ തള്ളി നീക്കും. വേദന വർധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവർ വന്ന് സഹായത്തിന് വിളിക്കുമ്പോൾ കഴിയുന്ന രീതിയിൽ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അൽപ്പ നേരം നിൽക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോൾ സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടർമാരുമായി വിഷയം ചർച്ച ചെയ്തു.

അവസാനം ഓപറേഷനാണ് എല്ലാവരും നിർദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോൾ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയിൽ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷൻ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സർജറികൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാൻ മാത്രം. ഓപ്പറേഷൻ സുഗമമായി നടക്കാനും കൂടുതൽ കരുത്തോടെ പ്രവർത്തനമേഖലയിൽ സജീവമാകാനും നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഉണ്ടാകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.