ഒരു മാസം മുന്നെ വന്നുപോയ മമ്മദ് എത്തുന്നത് ആംബുലൻസിൽ മയ്യത്തായി, കുറിപ്പ്

പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അകാല മരണങ്ങളെക്കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് പൊതു പ്രവർത്തകൻ എഷ്റഫ് താമരശ്ശേരി. മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണവിവരം ഇനിയും അറിയാത്ത പ്രിയപ്പെട്ടവരെ ഈ വേദന അറിയിക്കേണ്ടി വരുമ്പോഴുള്ള മാനസിക വ്യഥയെക്കുറിച്ചാണ് അഷറഫ് പറയുന്നത്.

കുറിപ്പിങ്ങനെ

ഇന്ന് മയ്യത്തുകൾ മൂന്നെണ്ണമായിരുന്നു. മരണങ്ങൾക്ക് പല കാരണങ്ങളാണ്,സ്വഭാവിക മരണങ്ങൾ,ആത്മഹതൃകൾ,ഇങ്ങനെ പോകുന്നു മരണത്തിൻറെ രീതികൾ,ജനിച്ചാൽ മരണം അനിവാര്യമാണ്.എന്നാൽ ആത്മഹത്യകൾക്ക് ന്യായികരണമില്ല.ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ജീവിതം മതിയാക്കി പോകുന്നവർ,ഒരു കാരൃം പറയാം പ്രവാസഭൂമിയിൽ മരണങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.ഇവരുടെ പ്രതീക്ഷയിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യർ നാട്ടിൽ ഉണ്ടെന്നുളളതാണ്.

മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും മരണം അങ്ങനെയാണല്ലോ,ഒരു മുന്നറിയിപ്പും ഇല്ലാതെ അതിഥിയായി നമ്മുടെ മുന്നിലെത്തും.ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒന്നാണ് മരണം.ജീവൻ നൽകിയവന് അത് തിരിച്ചെടുക്കുവാനുളള അവകാശം.ചിലപ്പോൾ മരണ വിവരം നാട്ടിൽ വിളിച്ച് പറയുവാനുളള നിയോഗം എന്നിൽ വന്ന് ചേരും.മമ്മദ് ഇക്ക നാളെ മടങ്ങി വരുന്നു. ആശ്ചര്യമല്ല അമ്പരപ്പായിരുന്നു എല്ലാപരുടെയും വാക്കുകളിൽ.ഒരുമാസം മുൻപല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന് എന്താണ് വരുവാൻ കാരണം,ഭാര്യക്കും,മക്കൾക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം, ബാക്കി നിൽക്കുകയാണ്,മരണവിവരം അറിയാവുന്ന ഒരേ ഒരാൾ അനുജൻ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാൻ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകൾ.

മമ്മദ് ഇക്കാനെ പ്രതീക്ഷിരിക്കുന്ന വീട്ടുകാരുടെ മുന്നിൽ വന്ന് നിൽക്കുന്നത് ആംബുലൻസിൽ നിന്നിറക്കിയ പെട്ടിയിൽ ജീവനില്ലാത്ത മമ്മദിക്കാൻറെ മയ്യത്ത്. ഓരോ മയ്യത്തുകളും ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ ഞാൻ ഓർക്കുന്നത്,അവരുടെ പ്രിയപ്പെട്ടവർ അനുഭവിക്കുന്ന മാനസികവസ്ഥ. വല്ലാത്ത അവസഥയാണ്.അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാരൃം.മമ്മദിൻറെ ജീവനില്ലാത്ത ശരീരത്തെപ്പോലെ മണൽക്കാട്ടിലൊടുങ്ങിയ മലയാളി ജീവിതങ്ങൾ ഒരുപാടാണ്.ഇവിടെമരണപ്പെടുന്നവരിൽ അധികം പേരും 40 വയസിൽ താഴെയുള്ളവരാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഇവരിലൂടെ അനാഥരാക്കപ്പെട്ട കുഞ്ഞുമക്കളുടെ ഒരുപാടാണ് ആണ്. നാഥനില്ലാതായ കുടുംബങ്ങളുടെ കണക്കും അതുക്കും മേലെയാണ്.

റബ്ബിൽ ആലമീനായ തമ്പുരാൻ എല്ലാവിധ ഇടങ്ങേറുകളിൽ നിന്നും,പ്രതിസന്ധികളിൽ നിന്നും ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷിക്കുമാറാകട്ടെ.ആമീൻ,അതോടപ്പം നമ്മുക്ക് വേണ്ടപ്പെട്ടവരും,അല്ലാത്തവരും,ഈ മഹാമാരി കാലത്ത് ലോകത്ത് നിന്നും വിടപറഞ്ഞ് പോയിട്ടുണ്ട്,അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുകയും,ആത്മാവിന് നിത്യശാന്തിയും കൊടുക്കുമാറാകട്ടെ