ഹൃദയാഘാതംമൂലമുള്ള 33കാരന്റെ മരണം തന്നെ ഏറെ വേദനിപ്പിച്ചു, അഷ്റഫ് താമരശ്ശേരി

പ്രവാസ ലോകത്തെ മരണങ്ങളെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് യുഎഇയിലെ പൊതുപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. രണ്ട് ദിവസത്തിനിടെ 12 മലയാളികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചതെന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു. വെറും 33 വയസ്സുള്ള ഒരു യുവാവിൻറെ വിയോഗം എന്നെ ഏറെ വേദനിപ്പിച്ചു. ഒരുപാട് മോഹങ്ങൾ നെയ്തെടുക്കാൻ പ്രവാസ ലോകത്തെത്തിയ ഒരു കുഞ്ഞനുജൻ. തിരുന്നാവായ പട്ടർനടക്കാവ് തിരുവകളത്തിൽ ഹംസയുടെ മകൻ ഫവാസ്. അടുത്തിടെയാണ് ഫവാസ് ദുബയിലെ ഒരു അറബിയുടെ കീഴിൽ ജോലിക്ക് കയറിയത്. തൻറെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ഈ സഹോദരൻ അറബിയുടെ ഇഷ്ടം കവർന്നിരുന്നെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

രണ്ട് ദിവസത്തിനിടെ 12 മലയാളികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്‌. ഇളംപ്രായക്കാരുടെ വിയോഗം എന്നെ വല്ലാതെ പിടിച്ചുലക്കും. നാളെയുടെ പ്രതീക്ഷകളായ ഈ തളിരുകൾ കൊഴിഞ്ഞുപോകുന്നത് ആർക്കാണ് സഹിക്കാനാകുക. ഇവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർ സ്വീകരിക്കേണ്ടി വരുന്നത് മായാത്ത ദുഃഖ സ്മരണകളാണ്. ഇന്നലെ വെറും 33 വയസ്സുള്ള ഒരു യുവാവിൻറെ വിയോഗം എന്നെ ഏറെ വേദനിപ്പിച്ചു. ഒരുപാട് മോഹങ്ങൾ നെയ്തെടുക്കാൻ പ്രവാസ ലോകത്തെത്തിയ ഒരു കുഞ്ഞനുജൻ. തിരുന്നാവായ പട്ടർനടക്കാവ് തിരുവകളത്തിൽ ഹംസയുടെ മകൻ ഫവാസ്. അടുത്തിടെയാണ് ഫവാസ് ദുബയിലെ ഒരു അറബിയുടെ കീഴിൽ ജോലിക്ക് കയറിയത്. തൻറെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ഈ സഹോദരൻ അറബിയുടെ ഇഷ്ടം കവർന്നിരുന്നു.

അലംഘനീയമായ വിധി ഈ ചെരുപ്പകാരനെ മരണത്തിലേക്ക് കൂട്ടികൊണ്ട് പോയി. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരുന്നു ഈ യുവാവിൻറെ ആകസ്മിക വിയോഗം. പതിവ് പോലെ മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരുന്നു ഞാൻ. ഇടവും വളവും തിരിയാൻ കഴിയാത്തത്ര തിരക്കായിരുന്നു. ഇതിനിടയിൽ ഒരു അറബി എന്നെ സഹായിക്കാനായി എത്തിയിരുന്നു. അത് ഫവാസിൻറെ തൊഴിലുടമയായിരുന്നു. തൻറെ പ്രിയപ്പെട്ട ജീവനക്കാരൻറെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന ആ അറബി മരണപ്പെട്ട ഫവാസിന് വേണ്ടി തന്നാൽ എന്ത് സഹായമാണ് ചെയ്യാൻ കഴിയുക എന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ഈ മനുഷ്യ സ്നേഹി. രേഖകൾ ശരിയാക്കുന്നതിനും മറ്റു അദ്ദേഹത്തിൻറെ സേവനം ഏറെ ഉപകാരപ്പെട്ടു.

അതെല്ലാം കഴിഞ്ഞ് ഈ യുവാവിൻറെ മയ്യിത്ത് നമസ്കാരത്തിനും നേതൃത്വം നൽകാൻ തൊഴിലുടമ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ്‌ ഞാൻ ഓർത്ത് പോയത്. ഈ യുവാവ് ഒരു അന്യദേശക്കാരനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നെന്ന്. അപ്പോൾ തൻറെ പ്രിയപ്പെട്ടവരുടെ മനസ്സുകളെ ഫവാസ് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകാം. അവർക്ക് ഈ വിയോഗം എങ്ങിനെ സഹിക്കാനാകുമെന്ന് ചിന്തിക്കുകയാണ് ഞാൻ…. ഉടയ തമ്പുരാൻ എല്ലാവരുടെയും പാരത്രിക ജീവിതം വിജയകരമാക്കാട്ടെയെന്നു പ്രാർഥിക്കുകയാണ്. ദൈവം നല്ലത് വരുത്തട്ടെ