പാകിസ്ഥാനിക്ക് കോഴിക്കോട്ടുകാരൻ തൊഴിലാളി മാത്രമായിരുന്നില്ല, സ്വന്തം സഹോദരനായിരുന്നു, അഷ്റഫ് താമരശ്ശേരി

പാകിസ്ഥാൻകാരനായ തൊഴിൽ ഉടമ അസർ ഭായിയും ഒരു മലയാളി തൊഴിലാളിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുകയാണ് ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസർ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം സഹോദരനായിരുന്നു.അത് ഞാൻ മനസ്സിലാക്കിയത്,ഇന്നലെ എംബാംമിംഗ് സെൻററിൽ പ്രശാന്തിൻറെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോളാണെന്ന് അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

കുറിപ്പിങ്ങനെ

കോഴിക്കോട് ഒളിവണ്ണ സ്വദേശി പ്രശാന്ത്, പാകിസ്ഥാനിയായ അസർ ഭായിക്ക് ഒരു തൊഴിലാളി മാത്രമായിരുന്നില്ല,സ്വന്തം സഹോദരനായിരുന്നു. അത് ഞാൻ മനസ്സിലാക്കിയത്,ഇന്നലെ എംബാംമിംഗ് സെൻററിൽ പ്രശാന്തിൻറെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോൾ അസർ ഭായിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ദേശത്തിനും, മതത്തിനും മുകളിലായിരുന്നു,അവർ തമ്മിലുളള സ്നേഹ ബന്ധം. വർഷങ്ങൾക്ക് മുമ്പ് ഒരു സാധാരണ തൊഴിലാളിയായിട്ടാണ് പ്രശാന്ത്, പാകിസ്ഥാൻ സ്വദേശിയായ അസർ മഹമൂദിൻറെ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ നിന്നും,അവസാന നിമിഷം വരെയും ഭായിയുടെ വിശ്വസ്തനായിരുന്നു.

കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോയിട്ട് വരാൻ ഭായി നിർബന്ധിച്ചെങ്കിലും,ഭായിയെ വിട്ട് പോകുവാൻ പ്രശാന്ത് തയ്യാറായിരുന്നില്ല.രണ്ട് ദിവസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം പ്രശാന്ത് മരണപ്പെടുകയായിരുന്നു. എംബാംമിംഗ് സെൻററിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്ന ഭായിയെ കണ്ടപ്പോൾ,ഇന്ന് ലോകത്ത് നമ്മൾ കാണുന്ന കാഴ്ചയുടെ രീതിയെ പറ്റി ചിന്തിച്ചുപോയി. ഭാഷക്കും, ദേശത്തിനും,മതത്തിനും, വർഗ്ഗത്തിനും, നിറത്തിനുമപ്പുറം മറ്റൊരു ലോകമുണ്ട്,അവിടെയും മനുഷ്യരാണ് ജീവിക്കുന്നത്.ഭാഷ മനുഷ്യനിലൂടെയാണ് ജീവനാകുന്നത്.ഭാഷക്ക് അപ്പുറം ഉള്ള മനുഷ്യരുടെ ഉള്ളിൽ തൊടുമ്പോൾ നമ്മൾ മനുഷ്യനെയാണ് തൊടുന്നത് , മനുഷ്യത്വത്തെയാണ് തൊട്ട് അറിയുന്നത് , അവിടെയാണ് ഭാഷക്കും,മതത്തിനും, ദേശത്തിനും , വംശത്തിനും, നിറത്തിനും ,ലിംഗത്തിനും അപ്പുറമുള്ള മനുഷ്യനെ തിരിച്ചറിയാൻ നമ്മെ പഠിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതും.