‘ചോര കണ്ടാല്‍ പേടിയുള്ള എന്റെ മോള്‍ ഒരിക്കലും സ്വയം കഴുത്തറുത്ത് മരിക്കില്ല’; കണ്ണീരോടെ ആതിരയുടെ അമ്മ

തിരുവനന്തപുരം കല്ലമ്പലത്ത് നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത സംശയിച്ച് പെണ്‍കുട്ടിയുടെ കുടുംബം. കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയിലാണ് നവ വധുവായ ആതിരയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനമെങ്കിലും ആത്മഹത്യയല്ലെന്നാണ് ആതിരയുടെ കുടുംബം പറയുന്നത്.

ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആതിരയുടെ മരണത്തില്‍ എല്ലാവരും ദുരൂഹത സംശയിക്കുന്നത്. അതേസമയം തെളിവുകള്‍ ആത്മഹത്യയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് പോലീസ് പറയുന്നു. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈതണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കത്തി അകത്ത് നിന്ന് പൂട്ടിയ നിലയിലുണ്ടായിരുന്ന കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നൂവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി.

എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. ആതിരയ്ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് പുഷ്പ്പാങ്കരനും രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും വീട്ടില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച 11 മണിയോടെ വര്‍ക്കല വെന്നിയോട്ടു നിന്ന് ആതിരയുടെ അമ്മ ശ്രീന വീട്ടില്‍ വന്നപ്പോള്‍ കതകു തുറന്നു കിടന്നു നിലയിലായിരുന്നു. ആതിരയെ കാണാതെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു .അപ്പോള്‍ പിതാവിനെയുംആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തുന്ന ശരത്തിനെ ഫോണില്‍ ബന്ധപ്പെട്ടു.
ഒടുവില്‍ ശരത്ത് എത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറി അകത്തു നിന്ന് കുറ്റി ഇട്ടിരുന്നത് കണ്ടെത്തിയത്. വാതില്‍ പൊളിച്ച് അകത്തു കയറിയെങ്കിലും കഴുത്തറുത്ത് രക്തം വാര്‍ന്ന ആതിര മരിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപത്തു നിന്ന് കത്തിയും കണ്ടെടുത്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.