പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, പിസി ജോര്‍ജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം

 

തിരുവനന്തപുരം/ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി. സി ജോർജിന് ജാമ്യം നൽകിയത്.

പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്, എല്ലാവര്‍ക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിക്കുകയുണ്ടായി. പകല്‍ ഗസ്റ്റ് ഹൗസില്‍ വച്ചു പീഡനം നടന്നുവെന്ന് പറഞ്ഞ പരാതിക്കാരി എന്തുകൊണ്ട് നേരത്തെ ഇതു സംബന്ധിച്ച് പരാതി നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ ചോദ്യമുണ്ടായി. പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, ഈ വാദങ്ങള്‍ തെളിക്കാന്‍ ആധാരമായ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനായില്ല.

തുടടർന്നാണ് പി സിക്ക് ജാമ്യം അനുവദിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്. ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചന കേസില്‍ ജോര്‍ജിനെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി പരാതിയുമായി എത്തുകയായിരുന്നു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ ഗുഢാലോചന കേസ് നല്‍കിയിരുന്നത്. പി. സി ജോര്‍ജും സ്വപന സുരേഷുമാണ് കേസിൽ പ്രതികളായുള്ളത്.